എരുമേലി: എരുമേലി പഞ്ചായത്തിൽ 42,30,86,000 രൂപ ചെലവും 43,25,97,135 രൂപ വരവും 95,17,137 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് അനിശ്രീ സാബു അവതരിപ്പിച്ചു.
വനിതാ ക്ഷേമത്തിന് 5.60 കോടി, ഭിന്നശേഷിക്കാരുടെ ക്ഷേമ പദ്ധതികൾക്ക് 2.80 കോടി, ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികൾക്ക് 3.56 കോടി, തൊഴിലുറപ്പ് പദ്ധതികൾക്ക് അഞ്ചു കോടി, സാമൂഹിക പെൻഷനുകൾക്ക് 11 കോടി, പട്ടികവർഗ ക്ഷേമത്തിന് 7.5 കോടി, കാർഷിക മേഖലയിൽ രണ്ടു കോടി, റോഡ് വികസനത്തിന് 1.30 കോടി, റോഡ് നവീകരണത്തിന് 72 ലക്ഷം, ക്ഷീര വികസനത്തിനും മൃഗ സംരക്ഷണത്തിനും ഒരു കോടി, കിടാരി വിതരണത്തിന് അഞ്ചു ലക്ഷം, ആരോഗ്യ ചികിത്സാ മേഖലയിൽ 38 ലക്ഷം, വയോജന പരിചരണത്തിന് അഞ്ചു ലക്ഷം എന്നിങ്ങനെ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
ബോട്ടിംഗ് സൗകര്യം, ചെക്ക് ഡാം, വയോജന പാർക്ക് ഉൾപ്പടെ ടൂറിസം മേഖലയിൽ പദ്ധതികൾ നടപ്പിലാക്കും. കർണാടക മോഡൽ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് നാലു കോടി രൂപ ചെലവിട്ട് സ്ഥാപിക്കാനും ബജറ്റിൽ നിർദേശമുണ്ട്.
അതേസമയം, നാലു കോടി ചെലവിട്ട് പുതിയ പഞ്ചായത്ത് ഓഫീസ് നിർമിക്കുമെന്ന കഴിഞ്ഞ ബജറ്റിലെ വാഗ്ദാനം ഇക്കുറിയും ആവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വിവിധ വർഷങ്ങളിലെ ബജറ്റുകളിൽ തുടർച്ചയായി ആവർത്തിക്കുന്ന എരുമേലി, മുക്കൂട്ടുതറ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണവും ബസ് സ്റ്റാൻഡുകളുടെ നിർമാണവും ഇത്തവണയുമുണ്ട്. ഇതുവരെ പ്രവർത്തിപ്പിക്കാൻ കഴിയാതെ വിജിലൻസ് കേസിലായ വൃദ്ധസദനവും ഇത്തവണത്തെ ബജറ്റിലും സ്ഥാനം പിടിച്ചിട്ടുണ്ട്.
ഒരു വർഷം പോലുമായിട്ടില്ലാത്ത ഷീ ഹോസ്റ്റൽ പുതുക്കാൻ 35 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
എരുമേലിയിൽ 42.30 കോടിയുടെ ബജറ്റ്
10:48 PM Mar 20, 2023 | Deepika.com