നെടുങ്കണ്ടം: എസ്എസ്എല്‍സി പരീക്ഷകള്‍ക്കിടെ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവന്ന വിദ്യാര്‍ഥി തുടര്പരീക്ഷ ആംബുലന്‍സിനുള്ളില്‍ എഴുതി. നെടുങ്കണ്ടം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി സച്ചു മൈക്കിളാണ് ആംബുലന്‍സില്‍ സ്ക്രൈബിന്റെ സഹായത്തോടെ പരീക്ഷയെഴുതിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പരീക്ഷയ്ക്കെത്തിയപ്പോള്‍ സച്ചുവിന് വയറില്‍ വേദന അനുഭവപ്പെട്ടിരുന്നു. കലശലായ വേദനയെത്തുടര്‍ന്ന് പരീക്ഷയ്ക്കുശേഷം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേദന കലശലായതിനെത്തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജിലേക്കു മാറ്റി. വിദഗ്ധ പരിശോധനയില്‍ കുടലില്‍ രോഗബാധ കണ്ടതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ശനിയാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്.
എന്നാല്‍, പരീക്ഷ ഒഴിവാക്കാന്‍ ആഗ്രഹമില്ലെന്ന് സച്ചു പറഞ്ഞതോടെ സ്കൂള്‍ അധികൃതര്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ആംബുലന്‍സില്‍ പരീക്ഷ എഴുതാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഡിഇഒയുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി. ഇന്നലെ രാവിലെതന്നെ ഇതിനുള്ള ഉത്തരവ് ഡിഇഒ പുറത്തിറക്കി.
തുടര്‍ന്ന് സഹായിയായി ഇതേ സ്കൂളിലെതന്നെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജോസഫിനെ തയാറാക്കി നിര്‍ത്തുകയും ചെയ്തു. രാവിലെ ഒമ്പതോടെ സച്ചുവിനെയുംകൊണ്ട് ആംബുലന്‍സ് സ്കൂളിലെത്തി. മരുന്നുകളും ഓക്സിജനും വെള്ളവും മറ്റ് അടിയന്തര സജ്ജീകരണങ്ങളും ഉള്‍പ്പടെ എല്ലാ ക്രമീകരണങ്ങളും ആംബുലന്‍സില്‍ ഒരുക്കിയിരുന്നു. ആംബുലന്‍സില്‍ കിടന്നുകൊണ്ട് സച്ചു പറഞ്ഞുകൊടുത്ത ഉത്തരങ്ങള്‍ സഹായിയായ ജോസഫ് ഉത്തരക്കടലാസില്‍ പകര്‍ത്തിയെഴുതുകയായിരുന്നു. ഇന്നലത്തെ പരീക്ഷയ്ക്കുശേഷം സച്ചുവിനെ തിരികെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
നന്നായി പഠിക്കുന്ന വിദ്യാര്‍ഥിയാണ് സച്ചു. ഇതിനാല്‍ ബാക്കിയുള്ള പരീക്ഷകളും ആംബുലന്‍സിന്റെ സഹായത്തോടെ എഴുതിക്കുമെന്ന് ഹെഡ് മിസ്ട്രസ് ഹേമ പറഞ്ഞു. ഇതിനാവശ്യമായ എല്ലാ ചെലവുകളും സ്കൂള്‍ പിടിഎയാണ് വഹിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷ ആംബുലന്‍സിനുള്ളില്‍
10:45 PM Mar 20, 2023 | Deepika.com