തലശേരി: മലയോര കർഷകർ സമാനതകളില്ലാത്ത സങ്കടങ്ങളിലൂടെ കടന്നുപോകുകയാണെന്നും അതിജീവനത്തിനുവേണ്ടി പാടുപെടുന്ന ഒരു വലിയ സമൂഹമായി മലയോര ജനത മാറിയിരിക്കുന്നുവെന്നും തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി "ദീപിക'യോട് പറഞ്ഞു..
സർവതും തങ്ങൾക്കെതിരായി നിൽക്കുന്ന ഒരു പരിതാപകരമായ അവസ്ഥയിലാണ് മലയോരത്തെ കർഷക സമൂഹം. കാർഷിക വിളകളുടെ വിലത്തകർച്ച, വന്യമൃഗങ്ങളുടെ ശല്യം, ബഫർസോൺ സംബന്ധമായ വിഷയങ്ങൾ തുടങ്ങിയവ കർഷകന്റെ സ്വൈരജീവിതം തകർത്തിരിക്കുകയാണ്.
മണ്ണിൽ പണിയുന്ന കർഷകനാണ് ഒരു സമൂഹത്തെ താങ്ങിനിർത്തുന്നത് എന്ന യാഥാർഥ്യം മറന്നാണ് സർക്കാർ സംവിധാനങ്ങൾ കർഷകരോട് പെരുമാറുന്നത്. കാർഷിക വിളകളുടെ വിലത്തകർച്ചയിൽ കർഷകർക്ക് താങ്ങായി മാറാനുള്ള ഉത്തരവാദിത്വം സർക്കാരുകൾ മറക്കുന്നു എന്നത് വേദനാജനകമാണ്.
മനുഷ്യനെക്കാൾ വിലയുള്ളതായി ഒരു കാട്ടുമൃഗവും ഈ ഭൂമുഖത്തില്ല എന്ന അടിസ്ഥാന യാഥാർഥ്യം മറന്ന് ഒരു നിയമവ്യവസ്ഥയ്ക്കും മുന്നോട്ടുപോകാനാകില്ല. കർഷകർ സംഘടിക്കേണ്ട സമയമാണിത്. തങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുവാൻ ഭരണകൂടത്തിന്റെ മുന്പിൽ പ്രതിഷേധ ജ്വാല ഉയർത്തേണ്ട കാലഘട്ടമാണിത്. ഒരുമിച്ച് നിന്ന് പ്രതിസന്ധിയെ അതിജീവിക്കാൻ മലയോര കർഷകർ മുന്നിട്ടിറങ്ങുന്നതിന്റെ ഭാഗമായാണ് കർഷക പ്രതിഷേധജ്വാല പോലുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും ആർച്ച് ബിഷപ് പറഞ്ഞു.
അതിജീവനത്തിനുവേണ്ടി പാടുപെടുന്ന ജനത: മാർ ജോസഫ് പാംപ്ലാനി
01:04 AM Mar 20, 2023 | Deepika.com