കണ്ണൂർ: സംഭരണ കേന്ദ്രങ്ങളും തറവിലകളും പ്രഖ്യാപിച്ച് കർഷകരെ വഞ്ചിക്കുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. തേങ്ങക്ക് 32 രൂപ തറവില പ്രഖ്യാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും തറവില ലഭിച്ചില്ല. ഇത്തവണത്തെ ബജറ്റിൽ തറവില 34 രൂപയാക്കിയെങ്കിലും ഇതും നടപ്പിലായില്ല. കശുവണ്ടിയുടെ അവസ്ഥയും ഇത് തന്നെ. സംഭരണവില പ്രഖ്യാപിച്ചിട്ടും ഇതുവരെ സംഭരിക്കുന്നതിനുള്ള നടപടിയായില്ല. 120 രൂപ വരെ വിലയുണ്ടായിരുന്ന കശുവണ്ടിക്ക് സർക്കാർ തറവില 114 പ്രഖ്യാപിച്ചപ്പോൾ കശുവണ്ടിയുടെ വില ഒറ്റയടിക്ക് താഴ്ന്നു. നിലവിൽ 113 രൂപയായി.
തെരഞ്ഞെടുപ്പ് വാഗ്ദാന പത്രികയിൽ റബറിന് വില 250 രൂപയായിരുന്നു കർഷകർക്ക് കൊടുത്ത വാഗ്ദാനം. എന്നാൽ, 200 പോലും കടന്നില്ല എന്നതാണ് യാഥാർഥ്യം. വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകളുടെ നഷ്ടപരിഹാരത്തിനായി വർഷങ്ങളോളം കർഷകർ കാത്തിരിക്കേണ്ട അവസ്ഥ. വന്യമൃഗങ്ങളുടെ ശല്യം കാരണം റബർ ടാപ്പിംഗ് ദിവസങ്ങളോളം മുടങ്ങുന്ന അവസ്ഥ. ആനകൾ കൂട്ടത്തോടെ ഇറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നു. കടുവയും പുലിയും മനുഷ്യനെ തേടി വരുന്നു. കൃഷി ഭൂമിയെ രക്ഷിക്കാൻ വനാതിർത്തികളിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്ന നടപടികൾ ഉൾപ്പെടെ അനിശ്ചിതത്വത്തിൽ. വിലയില്ലായ്മയും വിളവില്ലായ്മയും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കർഷകർ.
കുടിശികയുണ്ട്,
സംഭരിക്കാൻ തയാറല്ല
പച്ചത്തേങ്ങ കിലോയ്ക്ക് 32 രൂപ നിരക്കിൽ സംഭരിക്കാനായിരുന്നു സർക്കാർ നീക്കം. ഇതിനായി സഹകരണസംഘങ്ങൾക്കും ബാങ്കുകൾക്കും നിർദേശം നല്കി. എന്നാൽ, നേരത്തെ സംഭരിച്ചതിന്റെ കുടിശിക സർക്കാർ നല്കാനുള്ളതുകൊണ്ട് ആരും സംഭരിക്കാൻ മുന്നോട്ട് വന്നില്ല. ഇത്തവണത്തെ ബജറ്റിൽ രണ്ടു രൂപയും കൂടി കൂട്ടി 34 രൂപയ്ക്ക് പച്ചത്തേങ്ങ സംഭരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, സംഭരണ കേന്ദ്രങ്ങളില്ലാതെ സർക്കാരിന്റെ പ്രഖ്യാപനം എങ്ങനെ നടപ്പിലാകുമെന്ന് കണ്ടറിയണം.
കശുവണ്ടി തീരാറായിട്ടും
സംഭരണമില്ല
കശുവണ്ടിയുടെ സീസൺ ആകുന്പോൾ സംഭരണവും തറവില പ്രഖ്യാപിക്കുന്നതും പതിവാണ്. ഇത്തവണയും പതിവുപോലെ സർക്കാർ 114 രൂപ കശുവണ്ടിക്ക് തറവില പ്രഖ്യാപിച്ചു. കശുവണ്ടി വിളവെടുപ്പ് തുടങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും തറവില നടപ്പിലാക്കിയിട്ടില്ല. സംഭരണ കേന്ദ്രങ്ങൾക്ക് മുൻവർഷങ്ങളിലെ കുടിശിക നല്കാത്തതുതന്നെയാണ് സംഭരണത്തിന് തടസമായിരിക്കുന്നത്. കശുവണ്ടിക്ക് ഇന്നു പൊതുമാർക്കറ്റിലെ വില കിലോയ്ക്ക് 113 രൂപയാണ്. സർക്കാർ ഇടപെട്ട് 114 രൂപ സംഭരണ വില നിശ്ചയിച്ചതുകൊണ്ട് മാത്രമാണ് ഈ വർഷം വില ഉയരാത്തതെന്നും കശുവണ്ടിയുടെ ഏറ്റവും നല്ല വിളവെടുപ്പ് സമയമാണിതെന്നും ഇനി എപ്പോഴാണ് സംഭരണകേന്ദ്രങ്ങൾ ആരംഭിക്കുന്നതെന്നുമാണ് കർഷകരുടെ ചോദ്യം.
വന്യമൃഗ ആക്രമണത്തിൽ
ജീവൻ പൊലിഞ്ഞവർ
കേളകം: ഇന്നലെ ആറളം ഫാമിലെ പത്താം ബ്ലോക്കിൽ വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘു ഉൾപ്പെടെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മലയോരഗ്രാമങ്ങളിൽ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 18 ജീവൻ. ഇതിൽ 14 ജീവൻ പൊലിഞ്ഞത് ആറളം പഞ്ചായത്തിലാണ്. കേളകം - ഒന്ന്, കൊട്ടിയൂർ -ഒന്ന്, കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് മേഖലയിൽ - രണ്ട് എന്നിങ്ങനെയാണ് കണക്കുകൾ. പരിക്കേറ്റവരുടെ കണക്ക് ആയിരത്തിലധികം വരും. ഇതിൽ 17 പേരും കാട്ടാന ആക്രമണത്തിലും ഒരാൾ കാട്ടുപന്നി ആക്രമണത്തിലുമാണ് മരിച്ചത്.
വനത്തിൽ നിന്നും 16 കിലോമീറ്റർ അകലെയുള്ള പെരുങ്കരിയിലെ ജസ്റ്റിൻ കൊല്ലപ്പെട്ടതും കാട്ടാന ആക്രമണത്തിലാണ്. ആറളം പഞ്ചായത്തിലെ ആറളം പുനരധിവാസ മേഖലയിലാണ് ഏറ്റവും അധികം ആളുകൾ ആക്രമണത്തിൽ മരിച്ചത്. ആറളം വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന ഈ ഭാഗത്ത് പൊലിഞ്ഞത് കൂടുതലും ആദിവാസി ജീവനുകളാണ്. മരിച്ച കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക പലർക്കും ഇതുവരെ പൂർണമായി ലഭിച്ചിട്ടില്ല .
നിയമത്തിന്റെ നൂലാമാലകളും ഫണ്ടിന്റെ അപര്യാപ്തതയുമാണ് ഇതിന് കാരണമായി സർക്കാർ പറയുന്നത്. ആശ്രിതർക്ക് താത്കാലിക നിയമനം നൽകുമെന്ന് വനം വകുപ്പ് പറഞ്ഞെങ്കിലും ചുരുക്കം ചില ആളുകൾക്ക് ഒഴികെ മറ്റാർക്കും ഇത് ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒന്നരവർഷമായി വന്ന വന്യമൃഗശല്യം മൂലമുള്ള കൃഷിനാശത്തിന്റെ നഷ്ടപരിഹാരത്തുക ലഭിച്ചിട്ട്. വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടതിന്റെയും നഷ്ടപരിഹാരം ഒന്നര വർഷമായി തന്നെ മുടങ്ങിക്കിടക്കുകയാണ്.
കർഷകന് വിലയുണ്ടോ..?
01:04 AM Mar 20, 2023 | Deepika.com