ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: നര വീണവരുടെ പൊട്ടിച്ചിരികൾ ഉയരുന്ന ഇടത്താവളമാണ് വണ്ടാഴി സി വി എം ഹയർസെക്കൻഡറി സ്കൂളിനു മുന്നിലെ ഫ്രണ്ട്സ് ക്ലബ്. ക്ലബ് ഓഫീസ് കാണാൻ വലിയ മേനിയൊന്നുമില്ല.
വണ്ടാഴിയുടെ ചരിത്രത്തോളം പഴക്കമുള്ളൊരു കെട്ടിടത്തിലെ കുടുസുമുറിയിലാണ് വയസന്മാരുടെ ക്ലബ് പ്രവർത്തിക്കുന്നത്. മുറിയിൽ കറന്റ് ഇല്ല.
നെയിംബോർഡിനും പ്രായാധിക്യത്തിന്റെ മങ്ങലുണ്ട്. ഇവർ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഇരുന്നിരുന്ന അതേ ബഞ്ച് തന്നെയാണ് ഈ ഇരുട്ടു മൂടിയ മുറിയിലുമുള്ളത്.
അതിന് കാരണമുണ്ട്. സ്കൂളിന്റെ മാനേജർ ഇവിടുത്തെ മെന്പറായപ്പോഴാണ് സ്കൂളിലെ പഴയ ഒന്ന് രണ്ട് ബെഞ്ച് ഇവിടേക്ക് മാറ്റിയത്.
അര നൂറ്റാണ്ടോളം പഴക്കമുണ്ട് ഈ കൂട്ടായ്മക്ക്. കാലഭേതങ്ങളിൽ പലരും കടന്നു പോകുന്പോൾ പുതിയ വർ വരും. നേരത്തെ ഇതിനടുത്ത് പട്ടപ്പുരയിലായിരുന്നു വയസന്മാർ ഒത്തുകൂടിയിരുന്നത്. ഇപ്പോൾ കുറച്ചു കൂടി ഗമയുണ്ടെന്ന് മാത്രം.
ഓഫീസിന് വലിയ ലുക്കില്ലെങ്കിലും ഇതിലെ മെന്പർമാരെല്ലാം ജഗജില്ലികളാണ്. വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നും റിട്ടയർ ചെയ്തവരാണ് ഭൂരിഭാഗം പേരും.
ഇൻകം ടാക്സ് കമ്മീഷണർ, സ്കൂൾ ഹെഡ്മാസ്റ്റർമാർ, വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും റിട്ടയർ ചെയ്തവർ, സ്കൂൾ മാനേജർമാർ ,പട്ടാളത്തിലെ സുബേദാർമാർ , പ്രഗത്ഭരായ കർഷക ശ്രേഷ്ഠർ, സംസ്ഥാന സർക്കാരിന്റെ വിവിധ അവാർഡുകൾ നേടിയവർ തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭമതികളാണ് ക്ലബിലെ അംഗങ്ങളെല്ലാം.
ദാമോദരൻനായരാണ് പ്രസിഡന്റ്, എം.കെ.കറുപ്പൻ മാസ്റ്റർ സെക്രട്ടറിയും. എല്ലാ മാസവും എട്ടാം തീയതി മീറ്റിംഗ് കൂടി വിലയിരുത്തലുകളുണ്ട്.
കോവിഡിനു മുന്പുവരെ ഒരു പകൽ മുഴുവൻ നീളുന്ന ടൂർ പരിപാടികളുണ്ടായിരുന്നു.കഴിഞ്ഞ ഏതാനും വർഷമായി യാത്രകൾ ഇല്ല. കൊച്ചു വർത്തമാനങ്ങളും തമാശകളും പറഞ്ഞ് പൊട്ടിച്ചിരിച്ച് ടെൻഷൻ ഇല്ലാതാക്കി രോഗങ്ങളിൽ നിന്നുള്ള വിടുതലിനാണ് കൂട്ടായ്മയ്ക്ക് രൂപം നൽകിയതെന്ന് ഇവർ പറയുന്നു. വേദനകളും വേവലാതികളും എല്ലാവർക്കുമുണ്ട്. അതൊന്നും ഇല്ലാത്തവർ മനുഷ്യരുമല്ല. എന്നാൽ ഒത്തുകൂടൽ കേന്ദ്രത്തിലേക്ക് കടന്നാൽ പിന്നെ രണ്ടുമൂന്നു മണിക്കൂർ അതെല്ലാം മാറ്റിവച്ച് മനസ് തുറന്ന് ചിരിക്കണം, സംസാരിക്കണം. സന്തോഷത്തിന്റെ പ്രസന്നതയിലാകണം മെന്പർമാരെല്ലാം. മൊബൈൽ ഫോണ് വേണമെങ്കിൽ കൈയിൽ കരുതാം. എന്നാൽ അത് നോക്കിയിരിക്കാൻ പാടില്ല. ഇതാണ് മെന്പർമാർക്കുള്ള പെരുമാറ്റച്ചട്ടം.
ഒന്നോ രണ്ടോ തമാശ കേട്ടിട്ടും ചിരിക്കാതെ എയർപിടിച്ചിരുന്നാൽ പിന്നെ ആ മെന്പർ വൈകാതെ ക്ലബിൽ നിന്നും പുറത്താകും. ക്ലബിന്റെ നിയമാവലിയും ഇത്തരത്തിൽ രസകരമാണ്. 55, 56 വയസാണ് മെന്പർഷിപ്പിനുള്ള യോഗ്യത.
തലയിൽ നര വേണം. ഒൗദ്യോഗിക ജീവിതത്തിൽ കാട്ടിക്കൂട്ടിയിരുന്ന മണ്ടത്തരങ്ങളും ഇല്ലാത്ത മേൽമ പറച്ചിലുമെല്ലാം വീണ്ടും അവതരിപ്പിച്ച് മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവ് വേണം.
ഇത്തരം യോഗ്യതയുള്ളവരാണെങ്കിൽ പിന്നെ വലിയ പരിശോധനകളൊന്നുമില്ലാതെ മെന്പർഷിപ്പ് നൽകും. മറ്റൊരു കാര്യം ഇവരെ വയസ്സന്മാരായി കാണുന്നത് എണ്പതും എണ്പത്തിരണ്ടും വയസ് പിന്നിട്ട ഇവർക്ക് ഇഷ്ടമില്ല.
മുടി നരക്കുന്നതും ചർമ്മങ്ങൾ ചുക്കി ചുളിയുന്നതും തങ്ങളുടെ കുറ്റം കൊണ്ടല്ല. അതെല്ലാം കാലാവസ്ഥ വ്യതിയാനം കൊണ്ട് സംഭവിക്കുന്നതാണെന്നാണ് ഇവർ പറയുന്നത്.
അനുകൂലമായ കാലാവസ്ഥ വരുന്പോൾ തങ്ങളും സുമുഖരാകുമെന്നാണ് ഇവരുടെ കമന്റുകൾ. മാർച്ച് 20 അന്തർദേശീയ സന്തോഷദിനമായതിനാൽ ഇന്ന് സാധിക്കാവുന്ന മെന്പർമാരെല്ലാം ഒത്തുകൂടുന്നുണ്ട്.
പൊട്ടിച്ചിരിച്ചും കൊച്ചുവർത്തമാനങ്ങളുമായി വണ്ടാഴിയിലെ വയസൻ ക്ലബ്ബ് അംഗങ്ങൾ
12:41 AM Mar 20, 2023 | Deepika.com