വൈപ്പിൻ: വർഷങ്ങൾക്കു മുന്പ് ഓണത്തിനു മാത്രം അവതരിപ്പിച്ചിരുന്ന കൈകൊട്ടിക്കളിക്കു താരപദവിയാണിപ്പോൾ. പല പരിപാടികൾക്കും ഇപ്പോൾ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നത് ഒരു ട്രെൻഡ് ആയി മാറുകയാണ്. ഓണാഘോഷം, ക്ലബുകളുടെ വാർഷികം, അവാർഡ്ദാന ചടങ്ങുകൾ തുടങ്ങി മിക്ക പരിപാടികൾക്കും കൈകൊട്ടിക്കളി വേദിയിൽ അവതരിപ്പിക്കാറുണ്ട്. കൃത്യമായി പരിശീലനം ലഭിച്ച വനിതകൾ അവതരിപ്പിക്കുന്നതിനാൽ ഇതു കാഴ്ചക്കാരെ രസിപ്പിക്കുന്നുമുണ്ട്. ഒരു കാലത്ത് തിരുവാതിരക്കായിരുന്നു കൂടുതലായി അംഗനമാർ വേദിയിൽ എത്തിയിരുന്നതെങ്കിൽ ഇപ്പോ ഴത്തെ ട്രെൻഡ് കൈകൊട്ടിക്കളിയാണ്. യൂ ട്യൂബിലും മറ്റും വൻഹിറ്റായ നാടൻ പാട്ടുകളുടെ റെക്കോഡ് വച്ചാണ് കൈകൊട്ടി കളിക്കുന്നത്.
ഓട്ടവും, ചാട്ടവും ചടുലമായ ചുവടുകളും കൊണ്ട് സമൃദ്ധമായ കൈകൊട്ടിക്കളി കാണാനാകട്ടെ നാട്ടിൻ പുറങ്ങളിൽ പ്രേക്ഷകർ നല്ല പോലെ തടിച്ചുകൂടുന്നതും പതിവാണിപ്പോൾ. 25 നും 40നും ഇടയിലുള്ള വനിതകളാണ് കൈകൊട്ടിക്കളി ടീമുകളിൽ കൂടുതലായുള്ളത്. എട്ടു മുതൽ 12 വരെയുള്ള വനിതാ സംഘങ്ങൾ കലാസമിതികൾ രൂപീകരിച്ച് ചുവടുകൾ സ്വയം പഠിക്കുകയാണ്. ചില ടീമുകളിൽ പ്രധാനിയായ വനിതയായിരിക്കും മറ്റുള്ളവർക്ക് ചുവട് പഠിപ്പിച്ച് കൊടുക്കുക.
ആദ്യമാദ്യം കുടുംബശ്രീ യൂണിറ്റുകളുടേയും, റസിഡന്റ്സ് അസോസിയേഷനുകളുടേയും വാർഷികങ്ങളിലെ ഗ്രൗണ്ടുകളിൽമാത്രം ഒതുങ്ങി നിന്നിരുന്ന ഈ കലാ പ്രസ്ഥാനത്തിന്റെ നിലവാരം ഉയർന്നതോടെ ഉത്സവപ്പറമ്പുകളുടെ സ്റ്റേജുകളിൽ വരെയെത്തി നിൽക്കുകയാണിപ്പോൾ. 10,000 മുതൽ 15,000 രൂപ വരെ നൽകിയാണ് ഒരു മണിക്കൂറോളം നീണ്ടു നിൽക്കുന്ന കൈകൊട്ടിക്കളി സംഘാടകർ ബുക്ക് ചെയ്യുന്നത്.
നാട്ടിൻപുറങ്ങളിൽ വൈറലായി കൈകൊട്ടിക്കളി
12:24 AM Mar 20, 2023 | Deepika.com