കൊച്ചി: 2011 മുതല്‍ 2020 വരെ കൊച്ചി കോര്പറേഷന് ഭരിച്ച യുഡിഎഫിന്റെ വീഴ്ചകളാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ നൂറു കോടി പിഴ ചുമത്തുന്ന നിലയില്‍ എത്തിച്ചതെന്ന മേയര്‍ അനില്‍കുമാറിന്റെ വിമര്‍ശനത്തിന് മറുപടിയായി മുന്‍ മേയര്‍മാരായ ടോണി ചമ്മണിയും സൗമിനി ജെയിനും.
ബ്രഹ്മപുരത്തെ മാലിന്യ പ്രശ്നത്തിനു ശാശ്വത പരിഹാരമായി മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി അക്കാലത്തെ പ്രതിപക്ഷവും പിണറായി വിജയന് സര്‍ക്കാരും തുരങ്കംവച്ചതിനാലാണ് ഇപ്പോഴുണ്ടായിട്ടുള്ള ഗുരുതര പ്രശ്നങ്ങളിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതെന്ന് ഇരുവരും സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു.
വേസ്റ്റ് ടു എനര്‍ജി പ്ലാന്റിനായി 2014 ലാണ് ജിജെ ഇക്കോ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി കോര്പറേഷന് കരാർ ഒപ്പുവച്ചത്. ദിവസേന 500 ടൗണ്‍ മാലിന്യം കമ്പനി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സമീപ മുനിസിപ്പാലിറ്റികളില്‍ നിന്നും പഞ്ചായത്തുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ബ്രഹ്മുപരത്തേക്ക് എത്തിക്കുന്നതിനും തീരുമാനമെടുത്തു. പിന്നീട് സര്‍ക്കാര്‍ ഈ പദ്ധതി ഏറ്റെടുക്കുകയും 2018 ല്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്ലാന്റ് നിര്‍മാണത്തിനുള്ള തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട രേഖകള്‍ ഹൗജരാക്കാന് കമ്പനിക്ക് സാധിക്കാതെ വന്നതോടെ 2019 ല്‍ കമ്പനിയുമായുള്ള കരാര്‍ ചീഫ് സെക്രട്ടറി ഇടപെട്ട് റദ്ദുചെയ്തു.
ഇതിനിടെ ബ്രഹ്മപുരത്തെ ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതിനായി ബയോമൈനിംഗ് നടത്താന്‍ 2018 ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കോര്പറേഷന് ഉത്തരവ് നല്കി. സൗമിനി ജെയിന് മേയറായിരുന്ന കാലത്ത് ഈറോഡിലുള്ള ഒരു കമ്പനി 16 കോടി രൂപയ്ക്ക് പദ്ധതി സമര്‍പ്പിച്ചപ്പോള്‍ നാലു കൗണ്‍സില്‍ യോഗങ്ങളില്‍ ബഹളവും അഴിമതിയും ആരോപിച്ചു പ്രതിപക്ഷം എതിര്‍ത്തു. ഇതിനിടെ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് നിര്‍മാണ ചുമതല സര്‍ക്കാര്‍ കെഎസ്ഐഡിസിക്ക് കൈമാറി.
കെഎസ്ഐഡിസി വിളിച്ച ആദ്യ ടെണ്ടറില്‍ പങ്കെടുത്ത രണ്ട് കമ്പനികള്‍ക്കും മതിയായ യോഗ്യതയില്ലാത്തതിനാൽ രണ്ടാമതും ടെണ്ടര്‍ വിളിച്ചു. ഇതില്‍ സോണ്ട മാത്രമാണ് പങ്കെടുത്തത്. ഇവര്‍ കോട്ട് ചെയ്ത 55 കോടിക്ക് കെഎസ്ഐഡിസി കരാര്‍ നല്‍കുകയായിരുന്നെന്നും ടോണി ചമ്മണിയും സൗമിനി ജെയിനും ചൂണ്ടിക്കാട്ടി.
കരാര്‍ വ്യവസ്ഥകളില്‍ നഗ്നമായ ലംഘനം നടന്നിട്ടുണ്ടെന്ന് കോടതിക്കു പോലും ബോധ്യപ്പെട്ടിട്ടും സോൺട കമ്പനിയുടെ കരാര്‍ റദ്ദാക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാട് നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണ്. ഈ കാര്യത്തില്‍ കണ്ണൂര്‍, കൊല്ലം മേയര്‍മാര്‍ സ്വീകരിച്ച ജനപക്ഷ നിലപാട് കൈക്കൊള്ളാതെ പാര്‍ട്ടി നേതാക്കളുടെ ചട്ടുകം ആയി പ്രവര്‍ത്തിക്കുകയാണ് കൊച്ചി മേയറെന്നും ഇരുവരും ആരോപിച്ചു.
നൂറു കോടി പിഴ: മേയർക്ക് മറുപടിയുമായി മുന്‍ മേയര്‍മാര്‍
12:20 AM Mar 20, 2023 | Deepika.com