ഹാരിസണ് കൗണ്ടി (ടെക്സസ്): വേട്ടയ്ക്കിടയിൽ പിതാവിന്റെ തോക്കിൽ നിന്നു വെടിയേറ്റു 11 വയസുള്ള മകൾക്കു ദാരുണാന്ത്യം. സംഭവത്തിനു ശേഷം പിതാവ് തന്നെയാണ് ഹാരിസണ് കൗണ്ടി ഷെറിഫ് ഓഫിസിൽ വിളിച്ചു വിവരം അറിയിച്ചു. ഡെയ്സ് ഗ്രേയ്സ് ലിൻ ജോർജ് എന്ന കുട്ടിയാണ് മരിച്ചത്. പിതാവും മകളും യംഗ് ആന്റ് ഹിക്കി റോഡിനുസമീപം വേട്ടയ്ക്കെത്തിയതായിരുന്നു. അതിനിടയിൽ സംഭവിച്ച ഒരപകടമാണെന്നാണു പോലിസ് പറയുന്നത്.
സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കുന്നതിനു ഹെലികോപ്റ്റർ സേവനം തേടിയെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ഹെലികോപ്റ്ററുകൾ സർവീസ് നിർത്തിയിരിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹാരിസണ് കൗണ്ടി ഷെറിഫും ടെക്സസ് പാർക്ക്സ് ആന്റ് വൈൽഡ് ലൈഫ് ഡിപ്പാർട്ടുമെന്റും സംഭവത്തെകുറിച്ചു അന്വേഷണം ആരംഭിച്ചു. ഹാൾസ് വില്ല സ്കൂൾ വിദ്യാഭ്യാസ ജില്ലയിലെ 6ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഡെയ്സ് ഗ്രേയ്സ്.
പി.പി. ചെറിയാൻ
വേട്ടയ്ക്കിടയിൽ പിതാവിന്റെ വെടിയേറ്റു മകൾക്ക് ദാരുണാന്ത്യം
11:20 PM Nov 29, 2021 | Deepika.com