കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണല്‍ ചുമത്തിയ നൂറു കോടി പിഴയടയ്ക്കാനുള്ള തുക കണ്ടെത്തൽ കൊച്ചി കോർപറേഷന് വലിയ വെല്ലുവിളിയാകും. കടക്കെണിയിലായ കോര്പറേഷന് നിലവിലെ അവസ്ഥയില്‍ ഒരു രൂപ പോലും നല്കാന് സാധിക്കില്ല.
മുന്‍പു ചെയ്തപോലെ ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിച്ച് സ്റ്റേ വാങ്ങുകയാണ് മുന്നിലുള്ള ഏക പോംവഴി. നിലവില്‍ തീരുമാനിച്ചിട്ടുള്ളതും അങ്ങനെ ചെയ്യാനാണെങ്കിലും കോടതി മുന്നോട്ടു വയ്ക്കുന്ന വ്യവസ്ഥകള്‍ എന്തായിരിക്കുമെന്നതും കോര്‍പറേഷനെ ആശങ്കപ്പെടുത്തുന്നു.
കോടതിയില്‍ നിന്ന് സ്റ്റേ ലഭിക്കുകയാണെങ്കില്‍ നിശ്ചിത തുക കെട്ടിവയ്ക്കാന്‍ ചിലപ്പോള്‍ നിര്‍ദേശിച്ചേക്കാം. മുന്‍പ് ഇത്തരം സംഭവത്തില്‍ പിഴയുടെ നിശ്ചിത ശതമാനം കെട്ടിവച്ച ശേഷമാണ് സ്റ്റേ അനുവദിച്ചു നല്‍കിയത്. അന്ന് പക്ഷെ 15 കോടി മാത്രമായിരുന്നു പിഴ. ഇന്നത് നൂറ് കോടിയാണ്. പിഴത്തുകയുടെ പത്തു ശതമാനമാണെങ്കില്‍ പോലും അതു താങ്ങാനുള്ള ശേഷി നിലവിൽ കൊച്ചി കോര്‍പറേഷനില്ല.
ഏതെങ്കിലും കാരണവശാല്‍ കോടതി സ്റ്റേ അനുവദിച്ചില്ലെങ്കില്‍ മുകളിലെ വാള് തലയില്‍ വീഴുന്ന അവസ്ഥയിലാകും. നിലവില്‍ 813 കോടിയോളം ബാധ്യതയുള്ള കോര്പറേഷന് 100 കോടി പോയിട്ട് 10 കോടി പോലും കണ്ടെത്തുക പ്രയാസമാണ്. പക്ഷേ, സര്‍ക്കാരില്‍ നിന്നും വിഹിതമായി കിട്ടേണ്ട തുക കോര്പറേഷന് ലഭിക്കാനുണ്ട്. അത് നൂറു കോടിക്ക് മുകളിലുണ്ടെന്നാണ് കഴിഞ്ഞ ദിവസം മേയര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. സ്റ്റേ ലഭിച്ചില്ലെങ്കില്‍ ഈ തുകയിലാകും കോര്‍പറേഷന്റെ കണ്ണ്. കോര്പറേഷനേക്കാളും സാമ്പത്തിക പരാധീനതിയില് മുങ്ങി നില്ക്കുന്ന സര്‍ക്കാരിന് എങ്ങനെ തുക നല്‍കാനാകും എന്നതും മുന്നിലുള്ള ചോദ്യമാണ്.
സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണക്ക് പ്രകാരം 2021-22 വര്‍ഷത്തില്‍ കൊച്ചി കോര്‍പറേഷനുള്ള ബാധ്യത 813 കോടിയാണ്. മരാമത്ത് പണിചെയ്ത കരാറുകാര്‍ക്ക് 38 മാസത്തെ കുടിശികയായ 100 കോടി നല്‍കാനുണ്ട്. ബ്രഹ്മപുരത്തു വാങ്ങിയ ഭൂമിക്ക് കൂടുതല്‍ തുക ആവശ്യപ്പെട്ട് സ്ഥലവാസികള്‍ നല്കിയ ഹര്‍ജികള്‍ ഇപ്പോള്‍ കോടതിയിലാണ്. ഇതും വരും നൂറു കോടിയിലേറെ. ജല അഥോറിറ്റിയുടെ പൊതുടാപ്പുകള്ക്കുള്ള വാടകത്തുക ഇനത്തില്‍ കോടികള്‍ നല്‍കാനുണ്ട്.
ഭവന നിര്‍മാണ പദ്ധതികള്‍ക്ക് വായ്പയെടുത്തതും റോഡ് വികസനത്തിന് സ്ഥലമേറ്റെടുത്തതും ഉള്‍പ്പെടെ കോടികളുടെ ബാധ്യത വേറെ.
പിഴ കോര്പറേഷന് പുത്തരിയല്ല
കൊച്ചി: ബ്രഹ്മപുരം പ്ലാന്റിന്റെ പേരില്‍ ആദ്യമായല്ല ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി കോര്‍പറേഷനു പിഴ ചുമത്തുന്നത്. ഖരമാലിന്യ പരിപാലന നിയമം പാലിക്കാത്തതിനു മുന്‍ വര്‍ഷങ്ങളിലും ട്രൈബ്യൂണല്‍ കോര്‍പറേഷനു പിഴയിടുകയും ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
2016 മേയ് 31 ന് ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു 2016 ലെ ഖരമാലിന്യ പരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടു നിര്‍ദേശിച്ചു. ഉത്തരവിനെതിരെ കോര്പറേഷന് ഹൈക്കോടതിയെ സമീപിക്കുകയും 2016 ഓഗസ്റ്റ് 11നു ഇടക്കാല സ്റ്റേ നേടുകയും ചെയ്തു. ഈ മാസം 13നു കോടതി സ്റ്റേ നീക്കി.
ഏകീകൃത ഖരമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ 2018 ഒക്ടോബര്‍ 22ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. പദ്ധതികള്‍ നടപ്പാക്കാത്തതിനു കോര്പറേഷന് ഒരു കോടി രൂപ പിഴയിട്ടു. ഇതിൽ 2018 നവംബര്‍ ഒന്‍പതിന് ഇടക്കാല സ്റ്റേ നേടി.
2021 ജനുവരി 13 ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിസ്ഥിതി ആഘാത നഷ്ടപരിഹാരമായി 14.92 കോടി രൂപ കോര്‍പറേഷനു പിഴയിട്ടു. 2021 മാര്‍ച്ച് ഒന്‍പതിന് സ്റ്റേ നേടി. 2023 മാര്‍ച്ച് നാലിന് ഖരമാലിന്യ പരിപാലന നിയമം പാലിക്കാത്തതിനു 1.80 കോടി രൂപ കൂടി പിഴ ചുമത്തി. ഇക്കാര്യത്തില്‍ ഇതുവരെ കോര്പറേഷന് നടപടി സ്വീകരിച്ചിട്ടില്ല.
ഹരിത ട്രൈബ്യൂണലിന്റെ പിഴ; കോർപറേഷന് നൂറു കോടി കണ്ടെത്തല്‍ വെല്ലുവിളി
12:20 AM Mar 20, 2023 | Deepika.com