പാലാ: സമുദായത്തിന്റെ നിലപാട് രാഷ്ട്രീയ നേതാക്കള്‍ തീരുമാനിക്കേണ്ടെന്നും ആവശ്യ സമയത്ത് യുക്തവും ശക്തവുമായ നിലപാട് സ്വീകരിക്കാന്‍ സമുദായം സജ്ജമാണന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത നേതൃസമ്മേളനം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തകര്‍ന്നടിഞ്ഞ റബര്‍ കര്‍ഷകരുടെ ദീന രോദനമാണ് മാര്‍ ജോസഫ് പാംപ്ലാനി പ്രകടിപ്പിച്ചത്. റബര്‍ കര്‍ഷകരെ നിരന്തരം അവഗണിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും നടത്തുന്നത് കര്‍ഷക വഞ്ചനയാണ്.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ റബര്‍ കര്‍ഷകനു വേണ്ടി നീക്കിവച്ച 600 കോടി രൂപയില്‍ ഒരു പൈസ പോലും കര്ഷകന് ലഭ്യമാക്കിയില്ല. 250 രൂപ അടിസ്ഥാന വില നല്‍കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനത്തെക്കുറിച്ച് കുറ്റകരമായ മൗനം പുലര്‍ത്തുന്നു. കേന്ദ്രം ഭരിച്ച രണ്ടാം യുപിഎ സര്‍ക്കാര്‍ കേരളത്തിലെ റബര്‍ കര്‍ഷകരോട് കാണിച്ച ദ്രോഹങ്ങള്‍ കര്‍ഷകര്‍ വിസ്മരിക്കില്ല.
കേന്ദ്ര ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നികുതിയിളവുകള്‍ വ്യാപകമാക്കി അനിയന്ത്രിതമായ ഇറക്കുമതി തുടരുകയാണ്.
ജീവിതം ദുഃസഹമായ കര്ഷകൻ റബറിന് ന്യായവില ലഭ്യമാക്കുന്ന സര്‍ക്കാരുകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും പിന്തുണക്കാന്‍ തയാറാകും. ജനാധിപത്യ വ്യവസ്ഥയില്‍ പ്രതിഷേധങ്ങള്‍ വോട്ടായി മാറുക സ്വഭാവികമാണന്നും പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം അഭിപ്രായപ്പെട്ടു.
സമ്മേളനത്തില്‍ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, രൂപത ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, സഭാ വക്താവ് സാജു അലക്സ് തെങ്ങുംപള്ളിക്കുന്നേല്‍, രൂപത ട്രഷറര്‍ ജോണ്സണ് വീട്ടിയാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
സമുദായ നിലപാട് രാഷ്ട്രീയ നേതാക്കള്‍ നിശ്ചയിക്കേണ്ട: കത്തോലിക്ക കോണ്‍ഗ്രസ്
10:40 PM Mar 19, 2023 | Deepika.com