കുമരകം: ജി-20 ഉച്ചകോടിയുടെ ഭാഗമായി കുമരകത്തെത്തുന്നവർക്ക് കേരളത്തിന്റെ തനതു ജീവിത ശൈലിയും കലകളുമെല്ലാം പരമാവധി പരിചയപ്പെടുത്താനുള്ള തയാറെടുപ്പുകളാണ് കുമരകത്ത് നടക്കുന്നത്. കുമരകം കോക്കനട്ട് ലഗൂണിൽ ഇതിനായി വൻ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഓലകെട്ടി മറച്ചുണ്ടാക്കിയിരിക്കുന്ന ആഹാരശാല, കേരളീയ വിഭവങ്ങൾക്കൊപ്പം നാടൻ കലകൾ, കയർപിരി, മൺപാത്ര നിർമാണം, കൈത്തറി ഉത്പന്ന നിർമാണം, ഓലമെടയൽ തുടങ്ങിയവയൊക്കെ അതിഥികൾക്ക് പരിചയപ്പെടുത്തും. കുട്ടനാടിന്റെ ശാപമായി മാറിയ ജർമൻ പോളയിൽ നിർമിച്ച വസ്തുക്കളുടെ പ്രദർശനവും ഒരുക്കുന്നുണ്ട്.
ഉദ്യോഗസ്ഥരെ വരവേൽക്കുന്ന കവാടം മുളകൊണ്ടു നിർമിച്ചതാണ്. ആനകളെ അണിനിരത്തി കവണാറ്റിൻകരയിൽ പൂരം നടത്തുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നുവരുന്നു. പ്രതിനിധികൾ താമസിക്കുന്ന കോക്കനട്ട് ലഗൂണിനു പുറമേ സൂരി, താജ്, ലേക്ക്, കെടിഡിസി ഹോട്ടലുകളിലെ ഒരുക്കവും പുരോഗമിക്കുന്നു. ഇവിടെയെല്ലാം ബിഎസ്എൻഎൽ 5–ജി ഉറപ്പാക്കും.
കർശന സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്. 2000 പോലീസുകാരെയാണ് അണിനിരത്തുക, പ്രതിനിധികൾ താമസസ്ഥലത്ത് എത്തുന്നതോടെ ഈ മേഖലയിൽ ഡ്രോൺ നിരോധിക്കും. മറ്റു ഹോട്ടലുകളിലും റിസോർട്ടുകളിലും എത്തുന്നവരെയും നിരീക്ഷിക്കും. റോഡ് റീ ടാറിംഗ് , വൈദ്യുതി വിതരണ രംഗത്തെ നവീകരണ പ്രവർത്തനങ്ങൾ എല്ലാം യുദ്ധകാലാ ടിസ്ഥാനത്തിൽ മുന്നേറുകയാണ്.
ജി-20 ഉച്ചകോടി പ്രതിനിധികൾക്കായി ഒരുങ്ങുന്നത് ഗ്രാമീണജീവിതത്തിന്റെ നേർക്കാഴ്ചകൾ
10:38 PM Mar 19, 2023 | Deepika.com