ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമൺ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീ ടാർ ചെയ്യുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തികൾ അവസാനഘട്ടത്തിൽ. തീക്കോയിമുതൽ വഴിക്കടവ് വരെ 17 കിലോമീറ്റർ ദൂരത്തിൽ ഒന്നാം ഘട്ട ബിഎം ടാറിംഗും രണ്ടാംഘട്ട ബിസി ടാറിംഗും പൂർത്തീകരിച്ചു കഴിഞ്ഞു.
ടാറിംഗ് നടത്തിവന്നിരുന്നത് മൂലം റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാവിലെ 9.30 വരെയും വൈകുന്നേരം 3.30 മുതൽ 5.30 വരെയും മാത്രമായിരുന്നു വാഹനഗതാഗതം അനുവദിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ തീക്കോയി മുതൽ വഴിക്കടവ് വരെ ടാറിംഗ് പൂർത്തീകരിച്ചതിനാൽ വാഹന ഗതാഗതം അനുവദിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇനി അവശേഷിക്കുന്നത് ഈരാറ്റുപേട്ട മുതൽ തീക്കോയി വരെയുള്ള ബിസി ടാറിംഗാണ്. ഈ പ്രവൃത്തി റോഡിന്റെ പകുതി ഭാഗം മാത്രം ഒരു സമയം ടാർ ചെയ്യുകയും മറു പകുതിയിലൂടെ ഇരു ദിശയിലേക്കും വാഹന ഗതാഗതം അനുവദിക്കുകയും ചെയ്യുമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.
ഒരാഴ്ചയ്ക്കകം ഈ പ്രവൃത്തി പൂർണമായും തീർക്കും. തുടർന്ന് സൈഡ് കോൺക്രീറ്റിംഗ്, ഓടകൾ ക്ലിയർ ചെയ്യൽ, കലുങ്കുകൾ അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗക്ഷമമാക്കൽ, റോഡ് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കൽ എന്നീ അനുബന്ധ ജോലികളും തീർത്ത് ഏപ്രിൽ മാസത്തിൽ റോഡ് പൂർണമായും ഗതാഗത സജ്ജമാക്കുമെന്നും എംഎൽഎ അറിയിച്ചു.
വാഗമൺ റോഡ് ടാറിംഗ് അവസാന ഘട്ടത്തിൽ; ഗതാഗത നിയന്ത്രണം നീക്കി
10:38 PM Mar 19, 2023 | Deepika.com