കോട്ടയം: മീനച്ചിലാറിന്റെ ഒഴുക്ക് തടസപ്പെടുത്തി നദിയുടെ വീതിയുടെ മൂന്നിലൊന്ന് അപഹരിച്ച് നദിക്കുള്ളിൽ തുരുത്തായി മാറിയ ഇടങ്ങളിലെ എക്കലും ചെളിയും മണ്ണും നീക്കം ചെയ്യാൻ ദേശീയ ഹരിത ട്രിബ്യൂണൽ ജലവിഭവ വകുപ്പിന് നിർദേശം നൽകി.
അടുത്ത കാലവർഷം മുൻനിർത്തി ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ അധ്യക്ഷയായ വിദഗ്ധ സമിതി അംഗീകരിച്ച റിപ്പോർട്ടും ജൈവ വൈവിധ്യ ബോർഡിന്റെ മാർഗനിർദേശങ്ങളും പരിഗണിക്കണമെന്നും ട്രിബ്യൂണൽ നിർദേശിച്ചിട്ടുണ്ട്.
മീനച്ചിലാർ- മീനന്തറയാർ- കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി മീനച്ചിലാർ വേമ്പനാട്ടു കായലിലേക്കെത്തുന്ന എല്ലാ ശാഖകളും ഒറ്റയടിക്ക് തെളിച്ചെടുക്കാനാണ് ജലവിഭവ വകുപ്പ് പദ്ധതി തയാറാക്കിയത്.
ഇതിനെതിരേ കോട്ടയം നേച്ചർ സൊസൈറ്റി എന്ന സംഘടന ദേശീയ ഹരിത ട്രിബ്യൂണലിൽ കേസ് നൽകി. നദിക്കുള്ളിൽ രൂപപ്പെട്ട തിട്ടകളിൽ നിൽക്കുന്ന മരങ്ങൾ വെട്ടാനാവില്ല എന്ന് നേച്ചർ സൊസൈറ്റി വാദിച്ചിരുന്നു.
തർക്കത്തിലിടപെട്ട ഹരിത ട്രിബ്യൂണൽ, ജില്ലാ കളക്ടർ അധ്യക്ഷയായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.
സമിതിയുടെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നദി തെളിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ട്രിബ്യൂണൽ അനുവാദം നൽകിയെങ്കിലും നേച്ചർ സൊസൈറ്റി ഉൾപ്പെടെയുള്ള ചിലർ വീണ്ടും തടസങ്ങൾ ഉയർത്തി. ജനകീയ കൂട്ടായ്മയും ചുങ്കം റസിഡന്റ്സ് അസോസിയേഷനും കേസിൽ കക്ഷി ചേർന്നു പ്രളയത്തിന്റെ ചിത്രങ്ങളുൾപ്പെടെയുള്ള തെളിവുകൾ ട്രിബ്യൂണൽ മുൻപാകെ ഹാജരാക്കിയിരുന്നു.
നദിയുടെ ഉള്ളിൽ രൂപപ്പെടുന്ന തുരുത്തുകൾ നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കണമെന്ന് ജൈവ വൈവിധ്യ ബോർഡു തന്നെ ട്രിബ്യൂണലിൽ ആവശ്യമുയർത്തി. ഇതെല്ലാം പരിഗണിച്ചാണ് അന്തിമ വിധി ഉണ്ടായിട്ടുള്ളത്.
പ്രളയരഹിത കോട്ടയം പദ്ധതിക്ക് ഹരിത ട്രിബ്യൂണലിന്റെ പച്ചക്കൊടി
10:38 PM Mar 19, 2023 | Deepika.com