മങ്കൊമ്പ്: കുട്ടനാട്ടിൽ കടുത്ത വേനലിൽ വിളവെടുപ്പു നടക്കുന്ന പാടശേഖരങ്ങളിലെ നെല്ലിൽ പോലും അധിക ഈർപ്പമുണ്ടെന്ന് വ്യാജമായി റീഡിംഗ് കാണിച്ച് നടത്തുന്ന മില്ലുടമകളുടെ തട്ടിപ്പു സംബന്ധിച്ചു വിജിലൻസ് കേസെടുത്ത് അന്വേഷിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ആരോപിച്ചു.
കോൺഗ്രസ് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കൊല്ലം പുഞ്ചകൃഷിക്ക് ഉത്പാദനം വളരെ കുറവായതുമൂലം വിഷമിച്ചിരിക്കുന്ന കർഷകരുടെ ക്ഷമയെ പരീക്ഷിക്കുന്ന രീതിയിലാണ് ഇടനിലക്കാർ കിഴിവ് ആവശ്യപ്പെടുന്നത്. കിഴിവായി എടുക്കുന്ന നെല്ലിന്റെ ചുമട്ടു കൂലിയും കർഷകർ നൽകേണ്ടി വരുന്നതും കർഷകഗ്രോഹമാണ്.
2018 ലെ പ്രളയത്തിൽ മില്ലുകൾക്കുണ്ടായ നഷ്ടത്തിനു വാഗ്ദാനം ചെയ്ത പ്രകാരം പരിഹാരം നൽകാൻ കഴിയാതിരുന്നതിന്റെ പ്രത്യുപകാരമായാണ് കർഷകരെ കിഴിവിന്റെ പേരിൽ ചൂഷണം ചെയ്യാൻ മില്ലുകാർക്ക് സർക്കാർ അവസരം നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നോർത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി. രാജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി നിർവാഹക സമിതി അംഗം കോശി എം. കോശി മുഖ്യപ്രഭാഷണം നടത്തി. സജി ജോസഫ്, കെ. ഗോപകുമാർ, പി.റ്റി. സ്കറിയ, പ്രമോദ് ചന്ദ്രൻ, വി.കെ. സേവ്യർ, ജോസഫ് ചേക്കോടൻ, അലക്സ് മാത്യു, ജോർജ് മാത്യു, തോമസ് ചാക്കോ, പ്രഫ. എം.ജി. രാജഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.
കിഴിവ് ഈടാക്കൽ വിജിലൻസ് അന്വേഷിക്കണം
10:32 PM Mar 19, 2023 | Deepika.com