ആലപ്പുഴ: സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള വിദ്യാർഥികളുടെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പുസ്തക വിതരണം ഇക്കുറി ഈ അധ്യയനവർഷം പൂർത്തിയാകും മുമ്പുതന്നെ ആരംഭിക്കുന്നു.
മുമ്പ് പുതിയ അധ്യയനവർഷം പകുതിയാകുമ്പോൾ പോലും പുസ്തകങ്ങൾ ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നിടത്താണ് ഇപ്പോൾ നിലവിലെ അധ്യയനവർഷം പൂർത്തിയാകാൻ ദിവസങ്ങളുള്ളപ്പോൾ തന്നെ പാഠപുസ്തകങ്ങൾ വിദ്യാർഥികളുടെ കൈകളിൽ എത്തുന്നത്.
ആലപ്പുഴ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ 9, 10 ക്ലാസുകളിലേക്ക് പ്രവേശനം ലഭിച്ച മുഴുവൻ വിദ്യാർഥികൾക്കുമുള്ള പുസ്തകങ്ങൾ ഡിപ്പോകളിൽ ലഭ്യമാക്കിക്കഴിഞ്ഞു. ഒന്നുമുതൽ 10 വരെ അടുത്ത അധ്യയനവർഷത്തേക്ക് ആകെ 13,75,432 പുസ്തകങ്ങളാണ് വേണ്ടത്.
ഇതിൽ 5,57,339 പുസ്തകങ്ങൾ അതത് ഡിപ്പോകളിൽ എത്തിയിട്ടുണ്ട്. പുസ്തക വിതരണത്തിനുള്ള സോർട്ടിങ് ജില്ലയിൽ ഇന്ന് ആരംഭിക്കും.
ജില്ലയിലെത്തിയ പുസ്തകങ്ങൾ ക്രോഡീകരിച്ച് 260 സൊസൈറ്റികളിൽ എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. പുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇത്തവണ ആലപ്പുഴയിലാണ് നടക്കുന്നത്. 25ന് മൂന്നിന് ലജ്നത്തുൽ സ്കൂളിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ് എന്നിവർ പങ്കെടുക്കും. സംസ്ഥാനതല ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപവത്കരണയോഗം ലജ്നത്തുൾ സ്കൂളിൽ നടന്നു.
എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. എച്ച്.സലാം എംഎൽഎ ചെയർമാനായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജ് എന്നിവർ വൈസ് ചെയർമാൻമാരായും വിദ്യാഭ്യാസ ഡെ്പ്യൂട്ടി ഡയറക്ടർ പി. സുജാത കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു.
പുസ്തകങ്ങൾ ഇക്കുറി നേരത്തെ
10:30 PM Mar 19, 2023 | Deepika.com