ചെറുതോണി: വാത്തിക്കുടിക്കും ഇരട്ടയാറിനും പിന്നാലെ മരിയാപുരം പഞ്ചായത്തിലും പുലിയുടെ കാൽപ്പാട് . ജില്ലയുടെ മലയോരമേഖലയിൽ പുലിയും മറ്റു വന്യമൃഗങ്ങളും പരക്കം പായുന്നു. വനംവകുപ്പിന്റെ നിരീക്ഷണ കാമറകളിൽപ്പെടാതെ മൃഗങ്ങൾ ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് സഞ്ചരിച്ച് ജനങ്ങളെയാകെ ഭീതിയിലാഴ്ത്തുകയാണ്. കാൽപ്പാടുകൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ ഇതു പുലിയുടേതാണെന്നു സ്ഥിരീകരിക്കുന്നതല്ലാതെ മറ്റു നടപടികൾക്കൊന്നും തയാറാകുന്നില്ലെന്നത് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുകയാണ്.
വാത്തിക്കുടി പഞ്ചായത്തിൽ ഒരാഴ്ചയിലധികമായി പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സമീപ പഞ്ചായത്തായ മരിയാപുരത്തും പുലിയെത്തി. മുരിക്കാശേരി-കരിമ്പൻ റൂട്ടിൽ മില്ലുംപടി ഭാഗത്ത് വീട്ടുമുറ്റത്തുവരെ പുലിയുടെ കാൽപ്പാട് കണ്ടെത്തി. കരിമ്പനിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വെള്ളാരംപൊയ്കയിൽ മോഹനന്റെ വീട്ടുമുറ്റത്താണ് ഇന്നലെ വെളുപ്പിന് പുലിയുടേതെന്നു തോന്നിക്കുന്ന കാൽപ്പാടുകൾ കാണപ്പെട്ടത്.
പുലിയുടെ സാന്നിധ്യം തിരിച്ചറിയുന്നതോടെ ജനങ്ങളോടു പുറത്തിറങ്ങരുതെന്ന നിർദേശമാണ് അധികൃതർ നൽകുന്നത്. എന്നാൽ, പുറത്തിറങ്ങാതെ എങ്ങിനെ ജീവിക്കാനാകുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. വന്യമൃഗങ്ങളെ ഭയന്ന് വീട്ടിലൊളിച്ചിരിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. ജനവാസമേഖലയിൽ കയറി ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യമൃഗങ്ങളെ തുരത്താനോ കൂട്ടിലടയ്ക്കാനോ തയാറാകാതെ വനംവകുപ്പും സർക്കാരും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്.
മരിയാപുരം പഞ്ചായത്തിലും പുലിയുടെ കാൽപ്പാട്
10:18 PM Mar 19, 2023 | Deepika.com