പാലാ: മാനസിക വെല്ലുവിളി നേരിടുന്ന മൂന്നു യുവാക്കള്‍ക്ക് മരിയസദനത്തില്‍ അഭയം.സഹകരണമന്ത്രി വി.എന്‍. വാസവന് ഇടപെട്ടു ജില്ലാ കളക്ടര്‍ മുഖാന്തരം ജില്ലാ സാമൂഹ്യക്ഷേമ വകുപ്പിന്റെയും അയ്മനം പഞ്ചായത്തിന്റെയും സഹായത്തോടെയാണ് ഇവരെ മരിയസദനത്തില്‍ പ്രവേശിപ്പിച്ചത്.
യുവാക്കളുടെ പിതാവ് 2017ല്‍ മരിച്ചിരുന്നു. പിന്നീട് സ്വീപ്പര്‍ ജോലി ചെയ്തിരുന്ന ഇവരുടെ അമ്മയ്ക്ക് ലഭിച്ചിരുന്ന നിസാരമായ വേതനം കൊണ്ടായിരുന്നു ഇവര്‍ ജീവിച്ചു പോന്നിരുന്നത്. അമ്മയുടെ മരണത്തോടെ അനാഥരായ ഈ മക്കളെ സംരക്ഷിക്കാന്‍ ആരുണ്ട് എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഇവര്‍ക്ക് സിപിഎം അയ്മനം ലോക്കല്‍ കമ്മിറ്റി അഭയം ട്രസ്റ്റ് വഴി വീട് നിര്‍മിച്ചു നല്കി സംരക്ഷിച്ചു പോന്നിരുന്നു. എന്നാല്‍ ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന ഇവര്‍ക്ക് ഒരുപാടു ദുരിതങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. മൂത്തമകന് റെജി ലോട്ടറി വില്പന പോലുള്ള ജോലികള്‍ ചെയ്തിരുന്നുവെങ്കിലും പലരും കബളിപ്പിച്ചതോടെ ഇതൊക്കെ നിര്‍ത്തേണ്ടതായി വന്നു. ഇളയ രണ്ടാള്‍ക്കും ജോലി ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഇവരുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലായി.
മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഇവരെ വീട്ടില്‍ തനിയെ താമസിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതേത്തുടർന്നാണു ജില്ലാ സാമൂഹ്യ വകുപ്പ് സൂപ്രണ്ട് പ്രമോദ് കുമാര്‍, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, വൈസ് പ്രസിഡന്റ് മനോജ് കരിമടം, ഒസിബി കൗണ്‍സിലര്‍ ശ്രീജേഷ്, സാമൂഹ്യ പ്രവര്‍ത്തകരായ ബിനു, കണ്ണന് ചിറ്റക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ യുവാക്കൾക്ക് മരിയസദനത്തില്‍ അഭയം ഒരുക്കുന്നത്.
ഇവര്‍ക്ക് മരിയസദനത്തിന്റെ സാഹചര്യങ്ങളുമായി വളരെപ്പെട്ടെന്ന് പൊരുത്തപ്പെടാന്‍ സാധിക്കുമെന്ന് ഡയറക്ടര്‍ സന്തോഷ് മരിയസദനം പറഞ്ഞു.
മൂന്നു യുവാക്കള്‍ക്ക് മരിയസദനത്തില്‍ അഭയം
10:10 PM Mar 19, 2023 | Deepika.com