ആലക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ച, വന്യജീവികളിൽനിന്ന് കർഷകരെ രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കർഷക ജ്വാലയിൽ അണിനിരന്നത് പതിനായിരങ്ങൾ.
വൈകുന്നേരം 4.30 ന് അരങ്ങത്ത് നിന്നാരംഭിച്ച റാലി ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ കത്തോലിക്ക അതിരൂപത പ്രസിഡന്റ് അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേലിന് പതാക നല്കി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ആലക്കോട് ടൗണിലേക്ക് റാലി ആരംഭിച്ചു.
റാലിയുടെ മുൻ നിരയിൽ തലശേരി അതിരൂപതയിലെ വിവിധ സംഘടനാ ഭാരവാഹികൾ, ഫൊറോന വികാരിമാർ, കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ എന്നിവർ അണിനിരന്നു. കർഷകരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള പ്ലോട്ടുകളും റാലിയിൽ ശ്രദ്ധേയമായി. അരങ്ങത്തു നിന്നാരംഭിച്ച റാലി ആലക്കോട് ടൗണിലെ സമാപന വേദിയിൽ എത്തിയിട്ടും നീണ്ടനിര കാണാമായിരുന്നു.
റബർ വിലയിടിവിനെതിരേ പ്രതിഷേധ റാലിയിൽ റബർ ഷീറ്റു കത്തിച്ചും കർഷകരുടെ പ്രതിഷേധം കാണാമായിരുന്നു. കർഷകരെയും കാർഷിക മേഖലകളെയും അവഗണിക്കുന്നതിനെതിരേയായിരുന്നു റാലിയിൽ ഉയർന്നു കേട്ട മുദ്രാവാക്യങ്ങൾ. റാലി ആലക്കോട് നഗരമധ്യത്തിൽ എത്തിയപ്പോൾ റാലിക്ക് അഭിവാദ്യങ്ങളുമായി വ്യാപാരി വ്യവസായ സമിതിയും എത്തി. റാലിയിലുടെ മുൻ നിരയിൽ തൊപ്പിപാളയും ധരിച്ച് അണിനിരന്ന തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിക്ക് പൂക്കൾ നല്കിയും ഹാരം അണിയിച്ചുമാണ് കർഷക ജ്വാലയ്ക്കുള്ള പിന്തുണ വ്യാപാരി സമൂഹം അറിയിച്ചത്.
റബറിന് 250 രൂപയും തേങ്ങയ്ക്ക് 50 രൂപയും കശുവണ്ടിക്ക് 200 രൂപയും കുരുമുളകിന് 700 രൂപയും ജാതിയ്ക്ക് 400 രൂപയും വില നിശ്ചയിച്ച് വില സ്ഥിരത ഫണ്ട് ഏർപ്പെടുത്തുക, വന്യജീവികളുടെ ആക്രമണത്തിൽ നിന്നും കർഷകർക്ക് സംരക്ഷണ പദ്ധതികൾ ഏർപ്പെടുത്തുക, പെട്രോളിയും ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ സെസ് പിൻവലിക്കുക, ഭൂമിയുടെ ന്യായ വില വർധിപ്പിച്ചത് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി കർഷക ജ്വാല നടത്തിയത്.തലശേരി അതിരൂപതയിൽ നിന്നും 19 ഫൊറോന കേന്ദ്രങ്ങളിൽ നിന്നുള്ളവർ ജ്വാലയിൽ പങ്കെടുത്തിരുന്നു.
ആലക്കോടിനെ ഇളക്കിമറിച്ച് കർഷകജ്വാല
01:39 AM Mar 19, 2023 | Deepika.com