കിളിമാനൂർ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ. കാരേറ്റ് പേടിക്കുളം പവിഴം വീട്ടിൽ രാജേന്ദ്രൻ (65) ഭാര്യ ശശികല (57) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണ് സംഭവം പുറത്തറിയുന്നത്.
ഇറിഗേഷൻ വകുപ്പിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥനാണ് രാജേന്ദ്രൻ. കുടുംബ വഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാജേന്ദ്രന്റെ ആദ്യ ഭാര്യ ലതാകുമാരി മരിച്ചതിനു ശേഷം മൂന്ന് വർഷം മുമ്പാണ് രാജേന്ദ്രൻ ശശികലയെ വിവാഹം ചെയ്യുന്നത്. കഴിഞ്ഞ കുറെ നാളുകളായി ഇവർ തമ്മിൽ കുടുംബ കലഹം ഉള്ളതായി നാട്ടുകാർ പറയുന്നു. വെള്ളിയാഴ്ച രാത്രി എറണാകുളത്ത് താമസിക്കുന്ന രാജേന്ദ്രന്റെ മകൻ സുഹൃത്തിനെ ഫോണിൽ വിളിച്ച് വീട്ടിൽ എന്തോ പ്രശ്നം നടക്കുന്നുവെന്നും പോയിനോക്കണമെന്നും ആവശ്യപ്പെട്ടതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
സുഹൃത്ത് വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. വാതിലിൽ മുട്ടിവിളിച്ചെങ്കിലും ആരും പുറത്തിറങ്ങിയില്ല. തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ വീട്ടിനുള്ളിൽ നിന്നും ബെല്ലടിക്കുന്നുണ്ടായിരുന്നു. ഇതിനെ തുടർന്ന് സുഹൃത്ത് രാജേന്ദ്രന്റെ ഇളയ സഹോദരനെ വിളിച്ചു വരുത്തിയ ശേഷം കിടപ്പുമുറിയിലെ ജനാലയുടെ ഗ്ലാസ് പൊട്ടിച്ചു നോക്കിയപ്പോൾ മുഖത്ത് തലയിണയുമായി കട്ടിലിൽ ശശികല കിടക്കുന്നതാണ് കണ്ടത്.
പലതവണ ശശികലയെ വിളിച്ചെങ്കിലും പ്രതികരിക്കാതെ വന്നതോടെ വീടിന്റെ വാതിൽ തകർത്ത് ഉള്ളിൽ കയറുമ്പോൾ മുൻ വശത്തെ മറ്റൊരു മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ രാജേന്ദ്രനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിച്ചു. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നും ശശികലയെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ആത്മഹത്യ ചെയ്തിരിക്കാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ
12:15 AM Mar 19, 2023 | Deepika.com