ആലപ്പുഴ: മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ ദേഹവിയോഗത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അനുശോചനം അറിയിച്ചു. ആലപ്പുഴയുടെ ആത്മീയ ജീവിതത്തിൽ ആഴത്തിൽ വേരൂന്നിയ പിതാവിന്റെ സ്നേഹവാത്സല്യങ്ങൾ അനുസ്മരിക്കപ്പെടുന്നതായിരുന്നു അത്. കുട്ടനാടിന്റെ പല മേഖലകളിലും അടുത്തിട്ടപ്പെട്ട് സാമൂഹ്യ സാംസ്കാരിക രംഗത്തും മാർ ജോസഫ് പവ്വത്തിൽ സ്വാധീനം ചെലുത്തിയിരുന്നു. ചങ്ങനാശേരി അതിരൂപതയുടെ നല്ലൊരു പങ്ക് വിശ്വാസികൾ കുടികൊള്ളുന്ന ആലപ്പുഴയുമായി അദ്ദേഹത്തിനുള്ള ബന്ധം അഗാധമായിരുന്നു.
എല്ലാ മനുഷ്യരെയും സ്നേഹത്തോടെ ചേർത്തു നിർത്തി സഭയുടെ പൊതുനന്മ പകർന്നു നൽകാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വ്യക്തിബന്ധങ്ങളിലും കൂട്ടായ്മയിലും ഏറെ വില കല്പിച്ചിരുന്ന പിതാവിന്റെ സ്നേഹത്തോടുള്ള നന്ദി പോലെ വിവിധ രംഗങ്ങളിൽ നിന്ന് ആദരാഞ്ജലികൾ എത്തി.
അതിയായ ദുഃഖവും നഷ്ടബോധവും: മുൻ മന്ത്രി ജി. സുധാകരൻ
അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ കാലം ചെയ്തെന്ന വാർത്ത കേട്ട് അതിയായ ദുഃഖവും നഷ്ടബോധവുമുണ്ടായി.എനിക്ക് അദ്ദേഹവുമായി കാൽ നൂറ്റാണ്ടിലധികം അടുപ്പമുണ്ടായിരുന്നു.
ലോകത്തെ കീർത്തി കേട്ട ഇടയന്മാരുടെ ഗണത്തിലാണ് മാർ ജോസഫ് പവ്വത്തിലിന്റെ സ്ഥാനം. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം സഭയെ അറിയിക്കുന്നു. വിശ്വാസികളുടെ തീരാദുഃഖത്തിലും നഷ്ടത്തിലും പങ്കുചേരുന്നു.
ഓടിയെത്തുന്ന വലിയ ഇടയൻ: ആലപ്പുഴ രൂപത
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തില്‍ അന്തരിച്ച വിവരം വളരെ വ്യസനത്തോടെയാണ് കേട്ടത്. ആലപ്പുഴ രൂപതയെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ഏറ്റവും അടുത്ത പിതാവായിരുന്നു അദ്ദേഹം. രൂപതയുടെ എന്തു കാര്യമുണ്ടെങ്കിലും ഓടിയെത്തുന്ന ഒരു വലിയ ഇടയൻ. അദ്ദേഹത്തിനുവേണ്ടി ആലപ്പുഴ രൂപതാസമൂഹം ഒരുമിച്ച് പ്രാര്‍ഥിക്കുന്നതായി പിആർഒ ഫാ.സേവ്യർ കുടിയാംശേരി പറഞ്ഞു.
ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
അഡ്വ. ജേക്കബ് ഏബ്രഹാം, കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്
അനീതിക്കെതിരേ പോരാടിയ ഇടയൻ: ബിജു ചെറുകാട്
ആലപ്പുഴ: അനീതിക്കെതിരേ പോരാടിയ ഇടയശ്രേഷ്ഠനായിരുന്നു മാർ ജോസഫ് പവ്വത്തിൽ എന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന സമിതി ജനറൽസെക്രട്ടറി ബിജു ചെറുകാട്. സഭയ്ക്കെതിരേ ഉയർന്ന ശബ്ദങ്ങളെ വീശ്വാസതീഷ്ണതയിൽ നേരിട്ട പിതാവാണ് മാർ പവ്വത്തിലെന്ന് കേരളകോൺഗ്രസ്-ജേക്കബ് ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അനുസ്മരിച്ചു.
കുട്ടനാടിനടക്കം വിദ്യാഭ്യാസ സംസ്കാരിക കാർഷിക മേഖലയ്ക്ക് എക്കാലവും വലിയ പ്രചോദനം നൽകിയ വ്യക്തിയായിരുന്നു മാർ ജോസഫ് പവ്വത്തിൽ. നിരവധിയായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടനാട്ടിലടക്കം പടുത്തുയർത്തി. ന്യൂനപക്ഷങ്ങൾക്ക് ദോഷകരമായി ബാധിക്കുന്ന വിദ്യാഭ്യാസ നയങ്ങൾക്കെതിരേ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകി. മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ നിര്യാണത്തിൽ കർഷക കോൺഗ്രസിന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റിക്കുവേണ്ടി ആദരാഞ്ജലികൾ അർപ്പിക്കുന്നു.
മാത്യു ചെറുപറമ്പൻ,
കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്
ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ്-എം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാല അനുശോചനം രേഖപ്പെടുത്തി. പണ്ഡിത ശ്രേഷ്ഠനായ വലിയ പുരോഹിതനെയാണ് മാർ പവ്വത്തിലിന്റെ നിര്യാണത്തിലൂടെ സീറോ മലബാർ സഭയ്ക്ക് നഷ്ടമായതെന്ന് അദ്ദേഹം അനുസ്മരിച്ചു.
തന്റെ വിശ്വാസ ചിന്താധാരകളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും പഠനത്തിൽ ശരിയെന്നു ബോധ്യപ്പെടുന്ന കാര്യങ്ങളെ കുറിച്ച് ഉറച്ചുനിൽക്കുകയും ചെയ്ത ഗുരു ശ്രേഷ്ഠനായിരുന്നു കാലം ചെയ്ത മാർ ജോസഫ് പൗവ്വത്തിൽ. ലളിത ജീവിതവും ഉന്നതചിന്തയുമായ സഭാ സമൂഹത്തിനുവേണ്ടി മാനവീകത ഉയർത്തിപ്പിടിച്ച് ശരിക്കു വേണ്ടി യുദ്ധം ചെയ്ത മനുഷ്യസ്നേഹിയായിരുന്നു. ഗാന്ധിയൻ ദർശനവേദിയുടെ പ്രവർത്തനങ്ങളിൽ ഏറെ താത്പര്യം പ്രകടിപ്പിച്ച പിതാവിന്റെ വിയോഗം തീരാനഷ്ടം തന്നെ.
ബേബി പാറക്കാടൻ
ഗാന്ധിയൻ ദർശന വേദി ചെയർമാൻ
കേരളം കണ്ടിട്ടുള്ളതിൽ വച്ച് പ്രഗൽഭ വാഗ്മിയും തേജസുറ്റ ആത്മീയ നേതാവുമായിരുന്നു മാർ ജോസഫ് പവ്വത്തിൽ. പിതാവിന്റെ ജീവിതം ആലപ്പുഴയുടെ ആത്മീയരംഗത്ത് വലിയ സ്വാധീനമായിരുന്നു. ആ പുണ്യാത്മാവിന്റെ വിയോഗത്തിൽ അനുശോചിക്കുന്നു.
ക്ലീറ്റസ് കളത്തിൽ, ബാബു അത്തിപ്പൊഴിയിൽ, ഉമ്മച്ചൻ പിച്ചപുരക്കൽ
കേരള മൈനോറിറ്റി ഡെവലപ്മെൻറ് സൊസൈറ്റി
തിരുസഭാ പ്രബോധനങ്ങൾ മുറുകെ പിടിച്ചു ശക്തമായ നിലപാട് സ്വീകരിച്ചു പോരാടിയ ഇടയശ്രേഷ്ഠനായിരുന്ന മാർ പവ്വത്തിൽ പിതാവിന്റെ നിര്യാണത്തിൽ ചേര്‍ത്തല മുട്ടം സെന്റ് മേരിസ് ഫോറോനാ മാർതോമ നസ്രാണി സംഘം യൂണിറ്റ് യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ടെൻസൻ പുളിക്കൽ അധ്യക്ഷത വഹിച്ചു. ഫോറോനാ പ്രസിഡന്റ് അഡ്വ. തോമസ് തളനാനി ഉദ്ഘാടനം ചെയ്തു. ജോളി ജേക്കബ് മാടവന, ജയിംസ് തീയാട്ടുപറമ്പിൽ, കെ.സി ചാക്കോ, ജോസഫ് പുന്നെക്കാട്ട്, റോയി മാവുങ്കൽ, സാബു പുല്ലൂരുത്തിക്കരി എന്നിവർ പ്രസംഗിച്ചു.
ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തില്‍ വിവിധ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി. ക്രൈസ്തവ മൂല്യങ്ങളില്‍ അടിയുറച്ച നേതൃത്വവും, സാമൂഹ്യ മേഖലക്ക് ധീരമായ ദാര്‍ശനികനുമാണ് പൗവ്വത്തിലെന്ന് കേരളാ കോണ്‍ഗ്രസ്-ജേക്കബ് സംസ്ഥാന വൈസ് ചെയര്മാന് ബാബു വലിയവീടന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ദേഹവിയോഗം ക്രൈസ്തവ സമൂഹത്തിന് തീരാനഷ്ടമാണ് ഉണ്ടാക്കിയത്.
പിതാവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപെടുത്തുന്നതായി ബാബു വലിയവീടല് പറഞ്ഞു. ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തില്‍ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് അനുശോചിച്ചു.
ചങ്ങനാശേരി അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ നിര്യാണത്തിൽ ആലപ്പുഴ പുത്തനങ്ങാടി സെന്റ് ജോർജ് മാതൃവേദി പിതൃവേദി യൂണിറ്റ് അനുശോചിച്ചു. ഫാ. ജോബിൻ തൈപ്പറമ്പിൽ അധ്യക്ഷ വഹിച്ചു. അതിരൂപത കൗൺസിലർ റോയി വേലിക്കെട്ടിൽ, സക്കറിയ, ബിനീഷ്, ജൈനി എന്നിവർ പ്രസംഗിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് എബ്രഹാം, ഡി സി സി വൈസ് പ്രസിഡന്റ് സജി ജോസഫ് എന്നിവർ അനുശോചിച്ചു.
കത്തോലിക്കാ കോൺഗ്രസ് ആലപ്പുഴ ഫെറോന അനുശോചിച്ചു
ആലപ്പുഴ: കത്തോലിക്കാ കോൺഗ്രസ് ആലപ്പുഴ ഫെറോന സമിതി അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ആലപ്പുഴ ഫൊറോന പ്രസിഡന്റ് ടോമി കടവന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. അര നൂറ്റാണ്ട് കാലം കേരള സഭയെ ധീരമായി നയിച്ച സീറോ മലബാർ സഭയുടെ കിരീടം എന്ന് മാർപാപ്പ വിളിച്ച അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്ത ഭാരത സഭയിലും കേരള സഭയിലും നിറഞ്ഞുനിന്ന ഒരു വ്യക്തിത്തം ആണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഭാരതത്തിലെ സംഘടന പ്രസിഡണ്ടും വർഷങ്ങളോളം ഭാരതത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള മെത്രാൻ സമൃതിയുടെ അധ്യക്ഷനുമായി അഭിവന്ദ്യ പിതാവ് ധീരമായ നേതൃത്വം വഹിച്ചിരുന്നു. സീറോ മലബാർ സഭയ്ക്ക് ഇന്നുണ്ടായ പല നേട്ടങ്ങൾക്കും കാരണക്കാരൻ അഭിവന്ദ്യ പിതാവാണെന്ന് കത്തോലിക്ക കോൺഗ്രസ് ആലപ്പുഴ ഫൊറോന സമിതി.
ഫാ. ജോസഫ് തൈപ്പറമ്പൻ, അതിരൂപതാ സെക്രട്ടറി ടോമിച്ചൻ മേത്തശേരി, ഫൊറോന ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ വർഗീസ്, വൈസ് പ്രസിഡന്റ് റോയി വേലികെട്ടിൽ, സെക്രട്ടറി ഷാജി പോൾ ഉപ്പൂട്ടിൽ, ചാണ്ടി ഫിലിപ്പ് വള്ളവൻതറ തുടങ്ങിയവർ പ്രസംഗിച്ചു.
കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത അനുശോചിച്ചു
കോട്ടയം: ഭാരത ക്രൈസ്തവ സഭകളുടെ അഭിമാനവും അറിവിന്റെ നിറകുടവുമായി കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ അറിഞ്ഞ പ്രവാചകനാണ് മാർ ജോസഫ് പവ്വത്തിലെന്നു കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. കാലഘട്ടത്തിന്റെ വെല്ലുവിളികളെ സസൂഷ്മം നിരീക്ഷിച്ചു സഭയ്ക്കും സമുദായത്തിനും കൃത്യമായ ദിശാബോധം നൽകിയ ദാർശനികനാണദ്ദേഹം.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ കാലഘട്ടം മുഴുവൻ നിദാന്ത പരിശ്രമം നടത്തി. ഒറ്റ തിരിഞ്ഞ് ആക്രമിക്കപ്പെട്ടപ്പോളും സമുദായത്തിനു സമാനതകൾ ഇല്ലാത്ത നേതൃത്വം നൽകിയ ആത്മീയ ഇടയനായിരുന്നു മാർ പവ്വത്തിലെന്നും സമിതി അനുസ്മരിച്ചു.
ആദരാഞ്ജലികളോടെ ആലപ്പുഴ
11:10 PM Mar 18, 2023 | Deepika.com