കോവാക്സിൻ എടുത്തവർക്ക് കുവൈറ്റിലേക്ക് മടങ്ങാനാകാത്ത വിഷയം അധികാരികളുടെ മുന്നിൽ ഉന്നയിച്ചതായും കോവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം ലഭിച്ചതിനാൽ ഇപ്പോഴുള്ള എല്ലാ പ്രതിസന്ധിക്കും ഉടൻ പരിഹാരം കാണുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അംബാസിഡർ സിബി ജോർജ് പറഞ്ഞു.
കുവൈറ്റ് അംഗീകരിച്ച വാക്സിനുകളുടെ കൂട്ടത്തിൽ കോവാക്സിൻ ഉൾപ്പെടുത്തിയിട്ടില്ല. ബ്രിട്ടൻ, നിരവധി യുറോപ്യൻ രാജ്യങ്ങളും കൊവാക്സിൻ അംഗീകരിച്ചത് കുവൈറ്റ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും കോവാക്സിൻ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച ഇന്ത്യക്കാർക്കായി എംബസി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിതായും അദ്ദേഹം വ്യക്തമാക്കി.
മഹാമാരിയുടെ ഭീഷണിയുടെ സാഹചര്യത്തിൽ നിന്നും മാറി രാജ്യത്തെ മെച്ചപ്പെട്ട ആരോഗ്യ അവസ്ഥയിലേക്ക് കൊണ്ടുവന്ന കുവൈറ്റിലെ ഭരണാധികാരികൾക്ക് നന്ദി പറയുന്നതായും സാഹചര്യങ്ങൾ നന്നായെങ്കിലും കോവിഡ് മുൻ കരുതലുകളിൽ ഭംഗം വരുത്തരുതെന്ന് സിബി ജോർജ് പറഞ്ഞു.
ഇന്ത്യൻ പ്രവാസി സമൂഹത്തിൽ വാക്സിൻ സ്വീകരിക്കാത്തവർ ഉണ്ടെങ്കിൽ ഉടൻ തന്നെ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. എംബസി സംബന്ധമായ എല്ലാ വിവരങ്ങളുംwww.indembkwt.gov.in എന്ന എംബസി വെബ്സൈറ്റിലും Twitter:@indembkwt, Facebook:@indianembassykuwait എന്നീ സമൂഹമാധ്യമ അക്കൗണ്ടുകളിലും ലഭ്യമാണ്. പാസ്പോർട്ട് സംബന്ധമായ കാലതാമസം പരമാവധി കുറയ്ക്കുവാൻ ശ്രമിക്കുന്നതായും പ്രീ-വെരിഫിക്കേഷൻ നിർബന്ധമാക്കിയതിനാൽ ഈ വിഷയത്തിൽ ഏറെ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ഏത് വിഷയവുമായി നേരിട്ട് എംബസിയുമായി ബന്ധപെടാമെന്നും ഇതിനായി 24 മണിക്കൂർ ലഭ്യമായ പതിനൊന്ന് വാട്ട്സ്ആപ്പ് നന്പറുകൾ ലഭ്യമാണെന്നും അംബാസിഡർ വ്യക്തമാക്കി.
സലിം കോട്ടയിൽ