വാഷിംഗ്ടണ്‍ ഡിസി: യുഎസിൽ കുതിച്ചുയരുന്ന ഗ്യാസിന്റെ വില നിയന്ത്രിക്കുന്നതിന് ഫെഡറൽ റിസർവിലുള്ള ഓയിൽ ശേഖരത്തിൽ നിന്നും 50 മില്യണ്‍ ബാരൽ വിട്ടുനൽകുമെന്ന് പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചു. നവംബർ 23 ചൊവ്വാഴ്ചയാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജൻസാക്കി പുറത്തുവിട്ടത്. കഴിഞ്ഞ വർഷം അമേരിക്കയിലെ പൊതു ഗ്യാസ് വിലയിൽ നിന്നും ഈ വർഷം 50 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ ശരാശരി ഒരു ഗ്യാലൻ ഗ്യാസിന്റെ വില 3.50 ഡോളറാണ്.
ഇപ്പോൾ വിട്ടു നൽകുന്ന 50 മില്യണ്‍ ബാരൽ ക്രൂഡ്ഓയിൽ ആഗോള വിപണിയിൽ ഗ്യാസിന്റെ വില കുറക്കുന്നതിന് ഇടയാക്കും. കൂടുതൽ ഗ്യാസ് ഉപയോഗിക്കുന്ന ഇന്ത്യാ യുണൈറ്റഡ് കിംഗ്ഡം, ചൈന എന്നീ രാജ്യങ്ങളിലെ പെട്രോളിയം ഉൽപന്നങ്ങളുടെ വിലയും ഇതോടെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് യുഎസ് അധികൃതർ കരുതുന്നത്.
ഫെഡറൽ ഗവണ്മെന്റ് പ്രഖ്യാപനം വന്നതോടെ അമേരിക്കയിൽ ഗ്യാസിലെ വിലയിൽ കുറവനുഭവപ്പെടുന്നുണ്ട്. 50 മില്യണ്‍ ബാരൽ എന്നതു 70 മുതൽ 80 ബില്യണ്‍ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കൻ പ്രഖ്യാപനം വന്നതോടെ ഇന്ത്യ ഗവണ്മെന്റും സ്റ്റോക്കിൽ നിന്നും 5 മില്യണ്‍ ബാരൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചു. ബ്രിട്ടീഷ്, ജപ്പാൻ, സൗത്ത് കൊറിയ എന്നീ രാഷ്ട്രങ്ങളും കരുതൽ ശേഖരത്തിൽ നിന്നും ഓയിൽ വിട്ടുനൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗ്യാസിന് വില ഉയർന്നതോടെ മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം നിത്യോപയോഗ സാധനങ്ങളുടെ വിലയും ഓരോ ദിവസവും യുഎസിൽ വർധിച്ചു വരികയാണ്. ബൈഡൻ ഗവണ്മെന്റിന്റെ കെടുകാര്യസ്ഥതയാണ് ഓയിൽ വില വർധിക്കാൻ ഇടയാക്കിയതെന്നു റിപ്പബ്ലിക്കൻ പാർട്ടി ആരോപിച്ചു.
പി.പി. ചെറിയാൻ
കുതിച്ചുയരുന്ന ഗ്യാസ് വില നിയന്ത്രിക്കുന്നതിന് 50 മില്യണ്‍ ബാരൽ ഓയിൽ വിട്ടുനൽകും : ബൈഡൻ
12:22 AM Nov 25, 2021 | Deepika.com