ആലപ്പുഴ: വേമ്പനാട്ട് കായൽ നശീകരണത്തെ കുറിച്ചും കായലിൻറെ ജൈവപരമായ ഉൽപ്പാദനക്ഷമത വീണ്ടെടുക്കാൻ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് സർക്കാറിന് സമർപ്പിക്കും. രാവിലെ 10 മണിക്ക് തണ്ണീർമുക്കം കെടിഡിസി റിസോർട്ടിൽ നടക്കുന്ന ചടങ്ങിൽ കുഫോസ് വൈസ് ചാൻസലർ ഡോ. റോസലിന്റ് ജോർജ് മന്ത്രി വി.എൻ.വാസവന് റിപ്പോർട്ട് കൈമാറും. എംപിമാരായ എ.എം.ആരിഫ്, ഹൈബി ഈഡൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം കുഫോസിലെ സെന്റർ ഫോർ എക്സലൻസ് ഇൻ അക്വാറ്റിക് റിസോഴ്സസ് മാനേജ്മെന്റ് ആൻഡ് കൺസർവേഷൻ ആണ് അഞ്ച് വർഷം നീണ്ട പഠനം പൂർത്തിയാക്കിയത്. വേമ്പനാട്ട് കായലിന്റെ അടിതട്ടിൽ ഒരു മീറ്റർ കനത്തിൽ മൂവായിരത്തിലേറെ ടൺ പ്ളാസ്റ്റിക് മാലിന്യം അടിഞ്ഞ് കൂടിയിട്ടുണ്ടെന്ന റിപ്പോർട്ട് പഠനത്തിന്റെ ആദ്യഘട്ടത്തിൽ ( 2019 ഒക്ടോബറിൽ) കുഫോസ് പുറത്ത് വിട്ടിരുന്നു. ഓരോ ചതുരശ്ര കിലോമീറ്ററിലും 55.9 ടൺ പ്ളാസ്റ്റിക് മാലിന്യം വേമ്പനാട്ട് കായലിന്റെ അടിത്തട്ടിലുണ്ട് എന്നാണ് കണ്ടെത്തൽ. ഇത് ഉൾപ്പടെയുള്ള കായൽ നശീകരണത്തിന്റെയും കായൽ കയ്യേറ്റത്തിന്റെയും വിശദമായ രേഖ കുഫോസ് സമർപ്പിക്കുന്ന റിപ്പോർട്ടിലുണ്ട്.
വേമ്പനാട്ട് കായലിൽ വന്ന് ചേരുന്ന മീനച്ചൽ, പമ്പ, അച്ചൻകോവിൽ എന്നീ നദീകളുടെ തടങ്ങളിലും കായലിന്റെ ഭാഗമായ കുട്ടനാടിലും നിലനിൽക്കുന്ന പ്രളയ സാധ്യതകളെ കുറിച്ചും തടയാൻ സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ചും റിപ്പോർട്ട് പ്രതിബാധിക്കുന്നുണ്ട്. ഇതേ കുറിച്ചെല്ലാമുള്ള വിശദമായ അവതരണം യോഗത്തിൽ കുഫോസിലെ ശാസ്ത്രജ്ഞർ നടത്തും.
കുഫോസ് ഗവേഷണ വിഭാഗം മേധാവി ഡോ.ദേവിക പിള്ള, കുഫോസ് ഭരണസമിതി അംഗം ശ്രീകുമാർ ഉണ്ണിത്താൻ, കായൽ തീരത്തുള്ള പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, കർഷക പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നാളെ വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി കായൽ സംരക്ഷണ രേഖ കുഫോസിലെ ശാസ്ത്രജ്ഞർ ചർച്ച ചെയ്യും.
വേമ്പനാട്ട് കായൽ റിപ്പോർട്ട് കുഫോസ് ഇന്നു സർക്കാരിന് സമർപ്പിക്കും
10:38 PM Mar 17, 2023 | Deepika.com