കണ്ണൂര്‍: പാർട്ടിയിലെ വിഭാഗീയതയിൽ കരുത്തു തെളിയിക്കാന്‍ സിപിഎം ക്ഷേത്രാചാരങ്ങളെ കളങ്കപ്പെടുത്തുന്ന പ്രവണത വിശ്വാസിസമൂഹത്തോടുള്ള അവഹേളനമാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. വ്യക്തിപൂജ വിലക്കിയെന്ന് പറയുന്ന പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് എല്ലാ അതിരുകളും കടക്കുന്ന വ്യക്തിപൂജയാണ്.
പാര്‍ട്ടി സമ്മേളനങ്ങളിലും പ്രകടനങ്ങളിലും ഏതു നേതാവിനെ കൊണ്ടാടുന്നതും എതിര്‍ക്കുന്നില്ല. എന്നാല്‍ വിശ്വാസികള്‍ വളരെ പവിത്രമായി കരുതുന്ന കലശമെഴുന്നള്ളിപ്പു പോലുള്ള ആചാരങ്ങളില്‍ സിപിഎം നേതാക്കളുടെ ചിത്രങ്ങള്‍ എഴുന്നള്ളിക്കുന്നത് അരോചകമാണ്. പാര്‍ട്ടിക്കകത്തെ രൂക്ഷമായ ചേരിപ്പോരില്‍ പ്രവര്‍ത്തക പിന്തുണയുണ്ടെന്നു വരുത്താന്‍ ഇത്തരം ചെയ്തികള്‍ക്കു കൂട്ടു നില്‍ക്കുന്നത് ഒരു നേതാവിനും ഭൂഷണമല്ല.
ക്ഷേത്രങ്ങളും ആചാരങ്ങളും വിശ്വാസ സമൂഹത്തിന്റേതാണ്. അതില്‍ രാഷ്ട്രീയം കലര്ത്തുന്നതാരായാലും അവരെ വിശ്വാസ സമൂഹം ഒറ്റപ്പെടുത്തണം. ക്ഷേത്രാചാരങ്ങളില്‍ തലയിട്ട് സിപിഎമ്മും -ആര്‍എസ്എസും , സിപിഎമ്മുകാര്‍ തമ്മിലും നടത്തുന്ന ബലപരീക്ഷണങ്ങളും ആചാരങ്ങളുടേയും ആഘോഷങ്ങളുടേയും അന്ത:സത്തയെ തന്നെയാണ് ഇല്ലാതാക്കുന്നതെന്നും മാർട്ടിന് ജോർജ് പ്രസ്താവനയിൽ പറഞ്ഞു.
വ്യക്തിപൂജയ്ക്ക് സിപിഎം ക്ഷേത്രാചാരങ്ങളെ കളങ്കപ്പെടുത്തുന്നു: മാര്ട്ടിന് ജോർജ്
12:51 AM Mar 17, 2023 | Deepika.com