വിസ്കോൺസിൻ: അമേരിക്കയിൽ വിസ്കോൺസിനിലെ മിൽവോക്കിയിൽ ക്രിസ്മസ് റാലിയിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരണസംഖ്യ ആറായി. ഗുരുതരമായി പരിക്കേറ്റ ഒമ്പതുവയസുകാരൻ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. അപകടത്തിൽ പരിക്ക് നിരവധി പേർ ചികിത്സയിലാണ്.
ബാരിക്കേഡ് തകർത്ത വാഹനം മുതിർന്നവരും കുട്ടികളും അടക്കം 20 പേരെയാണ് ഇടിച്ചത്. അപകടമുണ്ടാക്കിയ എസ്യുവി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡാറെൽ എഡ്വേർഡ് ബ്രൂക്സ് ജൂണിയർ എന്ന ആഫ്രിക്കൻ-അമേരിക്കൻ പൗരനെയാണു കസ്റ്റഡിയിലെടുത്തത്.
കൊടുംകുറ്റവാളിയായ ഇയാൾ രണ്ടു ദിവസം മുന്പാണ് ജാമ്യത്തിലിറങ്ങിയത്. സാന്താക്ലോസ് വേഷധാരികളായ പെൺകുട്ടികളുടെയും ബാൻഡ് സംഘത്തിന്റെയും ഇടയിലേക്കാണു വാഹനം ഇടിച്ചു കയറ്റിയത്. ഭീകരാക്രമണമാണോയെന്ന് അന്വേഷണം നടത്തിവരികയാണ്.
വോക്കേഷ കത്തോലിക്ക സ്കൂളിലെ കുട്ടികൾ, ഒരു കത്തോലിക്കാ വൈദികൻ, ഒന്നിലേറെ ഇടവകകളിൽനിന്നുള്ളവർ എന്നിവർക്കാണ് പരിക്കേറ്റതെന്ന് മിൽവോക്കി അതിരൂപത വക്താവ് സാന്ദ്ര പീറ്റേഴ്സൺ അറിയിച്ചിരുന്നു.
ക്രിസ്മസ് റാലിയിലേക്കു വാഹനം ഇടിച്ചുകയറ്റിയ സംഭവം: മരണസംഖ്യ ആറായി
11:49 AM Nov 24, 2021 | Deepika.com