കുവൈറ്റ് സിറ്റി : സ്വകാര്യ മേഖലയിലും സ്വദേശിവൽക്കരണം ശക്തമാക്കാനുള്ള നടപടികളുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മുന്നോട്ട്. ഇതുസംബന്ധിച്ച നിർദേശങ്ങൾ സിവിൽ സർവീസ് കമ്മീഷനിൽ ഉടൻ സമർപ്പിക്കുമെന്ന് അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.
പുതിയ തീരുമാനം 2022 ആദ്യ പാദത്തോടെ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സ്വകാര്യമേഖലയിൽ ഇന്ത്യക്കാരുൾപ്പെടെ ലക്ഷക്കണക്കിന് വിദേശികൾ ജോലി ചെയ്യുന്നുണ്ട്. ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കെല്ലാം പുതിയ തീരുമാനം തിരിച്ചടിയാകും.
ഉയർന്ന തസ്തികകളിൽ കുവൈത്തികൾക്ക് പരിശീലനം നൽകാൻ ആവശ്യമായ വിദേശികളെ മാത്രം നിലനിർത്താവാനാണ് അധികൃതർ ആലോചിക്കുന്നത്. രാജ്യത്തെ പ്രവാസികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ പകുതിയിൽ താഴെയാക്കി കുറക്കാനാണ് കുവൈറ്റ് ഭരണകൂടം ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലയിൽ ഉന്നത തസ്തികകളിൽ എഴുപത് ശതമാനം സ്വദേശികളെ പരിശീലനം നൽകി പ്രാപ്തരാക്കിയശേഷം ജനസംഖ്യയുടെ 30 ശതമാനത്തിൽ താഴെ മാത്രമാക്കി പ്രവാസികളുടെ എണ്ണം നിജപ്പെടുത്താനാണ് കുവൈറ്റ് സർക്കാരിന്റെ നീക്കം.
സലിം കോട്ടയിൽ
സ്വദേശിവൽക്കരണം ശക്തമാക്കാനൊരുങ്ങി കുവൈറ്റ് സർക്കാർ
12:37 AM Nov 23, 2021 | Deepika.com