റിയാദ് : പ്രവാസഭൂമിയിലെ എഴുത്തുകാരനും, കോളമിസ്റ്റും മാധ്യമപ്രവർത്തകനുമായ കെ.യു. ഇഖ്ബാലിന്റെ അകാല നിര്യാണത്തിൽ കേളി കലാസാംസ്കാരിക വേദി അനുശോചനവും ആദരാഞ്ജലികളും അർപ്പിച്ചു.
തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇഖ്ബാൽ. റിയാദിലെ കലാ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിയും, സാംസ്കാരിക സംഘടനകളുടെ വളർച്ചയിൽ താൽപര്യമെടുക്കുകയും എല്ലാവിധ പ്രോത്സാഹനവും സഹായവും നൽകിയ കെ.യു. ഇഖ്ബാൽ ജിദ്ദയിൽ വച്ചാണ് മരണപ്പെട്ടത്.
സൗദി അറേബ്യയിലെ ആദ്യ മലയാളപത്രമായ ന്ധമലയാളം ന്യൂസിന്റെ’ ആദ്യകാല ലേഖകനും ആ പത്രം സൗദിയിൽ പ്രചരിപ്പിക്കുന്നതിന് തന്േറതായ സംഭാവന നൽകിയ വ്യക്തികൂടിയാണ്. ജീവകാരുണ്യ രംഗത്തുള്ള ചെറുതും വലുതുമായ എല്ലാ സംഘടനകളുടെയും പ്രവർത്തനങ്ങളെ അദ്ദേഹം അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സൗദിയിലെ പ്രവാസികളായ വീട്ടുജോലിക്കാർ നേരിടുന്ന വിഷമതകൾ ആഴത്തിൽ മനസിലാക്കി പഠിച്ച അദ്ദേഹം ന്ധഗദ്ദാമ’ എന്ന സിനിമയുടെ തിരക്കഥാ രചനയിലൂടെ അവരുടെ പ്രശ്നങ്ങൾ സമൂഹമധ്യത്തിലും സർക്കാരിന്റെ ശ്രദ്ധയിലും എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്.
കേളിയുടെ ജീവകാരുണ്യ, സാംസ്കാരിക പ്രവർത്തനങ്ങൾക്കും അദ്ദേഹം സർവപിന്തുണയും അതോടൊപ്പം കേളിയെ സംബന്ധിച്ച വാർത്തകൾ നല്ല പ്രാധാന്യത്തോടെ മാധ്യമങ്ങളിൽ ഉൾപ്പെടുത്താനും എന്നും അദ്ദേഹം പ്രത്യേക താൽപര്യമെടുത്തിരുന്നു. സൗദിയിലെ പ്രവാസികൾക്ക് തന്റെ എഴുത്തിലൂടെ താങ്ങും തണലുമാവാൻ കെ.യു ഇഖ്ബാലിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തിൽ പ്രവാസ ലോകത്തോടൊപ്പം കേളിയും അനുശോചനം രേഖപ്പെടുത്തുന്നതായി കേളി സെക്രട്ടറിയറ്റ് ഇറക്കിയ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
കെ.യു. ഇഖ്ബാലിന്റെ നിര്യാണത്തിൽ കേളി അനുശോചിച്ചു
09:13 PM Nov 20, 2021 | Deepika.com