ദുബായ് : യുഎഇയിലേക്ക് അഞ്ചുലക്ഷത്തിലേറെ യാത്രക്കാരെ പ്രതീക്ഷിച്ചു ക്രൂസ് ടൂറിസം ഉണർന്നു. അടുത്ത ദിവസങ്ങളിൽ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം കന്പനികൾ അറിയിച്ചു .
കോവിഡ് തീർത്ത പ്രതിസന്ധികളും മന്ദഗതികളും മറികടന്നു യുഎഇ വിനോദ സഞ്ചാര ഭൂപടത്തിലെ മുഖ്യ ലക്ഷ്യമായി ഉയരുന്നതിന്റെ സൂചനകളാണ് ഇതോടെ പ്രകടമാകുന്നത്. റാഷിദ് തുറമുഖത്തെ ഹംദാൻ ബിൻ മുഹമ്മദ് ക്രൂസ് ടെർമിനലിൽ ടിയുഐ ക്രൂസ് ലൈൻസിന്റെ മിൻ ഷിഫ് 6 ഉല്ലാസക്കപ്പൽ എത്തിയതോടെയാണ് ഈ വർഷത്തെ ക്രൂസ് സീസണ് തുടക്കമായത്.
വരുംമാസങ്ങളിൽ 126 ആഡംബര കപ്പലുകളിലായി 5 ലക്ഷത്തിലേറെ സഞ്ചാരികൾ എത്തുമെന്ന് ടൂറിസം കന്പനികൾ അറിയിച്ചു. അനുകൂല കാലാവസ്ഥയുള്ള ജൂണ് വരെയുള്ള സീസണിൽ കൂടുതൽ കപ്പലുകൾ എത്തുമെന്നാണു പ്രതീക്ഷ. എക്സ്പോ കാണുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്നു സന്ദർശകരുടെ ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു. റോഡുകൾ, ഹോട്ടലുകൾ, ഉല്ലാസകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വൻ തിരക്കു തുടങ്ങി. റാഷിദ് തുറമുഖത്ത് 7 വലിയ കപ്പലുകൾക്ക് ഒരേസമയം അടുക്കാൻ സൗകര്യമുണ്ട്..
ബുദാബിയുടെ ഹൃദയഭാഗത്തായി മിനായിൽ സ്ഥിതി ചെയ്യുന്ന 7,800 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ടെർമിനലിൽ ഒരേസമയം മൂന്ന് കപ്പലുകൾക്ക് നിർത്തിയിടാം. വിവിധ രാജ്യങ്ങളിൽ നിന്നു വേഗമെത്താനുള്ള സൗകര്യം, വിശാല തീരം, സുരക്ഷിതത്വം, മികച്ച കോവിഡ് പ്രതിരോധ നടപടികൾ തുടങ്ങിയ ഘടകങ്ങൾ യുഎഇക്ക് ഏറെ അനുകൂലമാണ്. ബ്ലൂവാട്ടേഴ്സ് ഐലൻഡിലെ ’ഐൻ ദുബായ്’ നിരീക്ഷണ ചക്രത്തിനു സമീപം പുതിയ ക്രൂസ് ടെർമിനൽ ഉടൻ തുറക്കുമെന്ന് ഡിപി വേൾഡ് അറിയിച്ചു. ഇതോടെ വ്യാപാര മേഖല ഉണരുമെന്നും ജീവിതം കോവിഡ് പൂർവസ്ഥിതിയിലേക്ക് മടങ്ങുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ നൂറുകണക്കിന് പുതിയ തൊഴിൽ അവസരങ്ങൾ ഉയരുമെന്നാണ് മറ്റൊരു ശുഭകരമായ പ്രതീക്ഷ.
അനിൽ സി. ഇടിക്കുള
യുഎഇയിലെ ക്രൂസ് ടൂറിസം ഉണരുന്നു; അഞ്ചു ലക്ഷത്തിലേറെ സന്ദർശകരെ പ്രതീക്ഷിക്കുന്നു
10:27 PM Oct 28, 2021 | Deepika.com