കുവൈറ്റ് സിറ്റി: കുവൈറ്റിൽ സൈന്യത്തിൽ സ്ത്രീകൾക്കും ചേരാമെന്നു കുവൈറ്റ് ആർമി അറിയിച്ചു. കുവൈറ്റ് പൗരന്മാരായ സ്ത്രീകളെ സൈനിക സേവനത്തിനു നിയോഗിക്കാൻ തീരുമാനിച്ച് കുവൈറ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷേക്ക് ഹമദ് ജാബർ അൽ-അലി-അൽ സബ ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. മെഡിക്കൽ, മിലിട്ടറി സപ്പോർട്ട് വിഭാഗത്തിലായിരിക്കും ആദ്യം സ്ത്രീകൾക്ക് അവസരം നൽകുക.
കുവൈറ്റി സ്ത്രീകൾ വിവിധ മേഖലകളിൽ അവരുടെ പ്രാവീണ്യം തെളിയിക്കുന്നുണ്ട്. അതിനാൽ, പുരുഷന്മാർക്കൊപ്പം സൈനിക സേവനം ചെയ്യാൻ സ്ത്രീകൾക്കും അവസരം നൽകുന്നു- അൽ സബ പറഞ്ഞു.
2005ലാണ് കുവൈറ്റിൽ സ്ത്രീകൾക്കു വോട്ടവകാശവും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതിയും ലഭിച്ചത്. നാലു വർഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ നാലു സ്ത്രീകൾ ജനറൽ സീറ്റിൽ മത്സരിച്ച് പാർലമെന്റിലെത്തി. കുവൈറ്റി പോലീസിൽ 2008 മുതൽ സ്ത്രീകൾക്ക് അവസരം നൽകിവരുന്നു. സൗദ് അൽ-അബ്ദുള്ള അക്കാഡമി ഫോർ സെക്യൂരിറ്റി സയൻസാണ് സ്ത്രീകൾക്കു പോലീസ് പരിശീലനം നൽകുന്നത്. ഏഴ് വനിതാ ജഡ്ജിമാരെക്കൂടി ഉൾപ്പെടുത്തി മേയിൽ വനിതാ ജഡ്ജിമാരുടെ എണ്ണം 15 ആക്കി.
കുവൈറ്റിൽ സ്ത്രീകൾക്കും സൈന്യത്തിൽ ചേരാൻ അനുമതി
12:37 AM Oct 13, 2021 | Deepika.com