ഫ്ളോറിഡ: ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ അക്ഷര ജ്വാല എന്ന പേരിൽ നടത്തിയ 40 ദിവസത്തേ മലയാളം ക്ലാസുകളുടെ സമാപന മീറ്റിംഗ് ടെക്സസ് യൂണിവേഴ്സിറ്റി ഏഷ്യൻ സ്റ്റഡീസ് മേധാവി ഡൊണാൾഡ് ഡേവിസ് നിർവഹിച്ചു. സ്പുടമായി മലയാളത്തിൽ സംസാരിച്ചു കൊണ്ടാണ് സമാപന സമ്മേളനത്തിൽ പ്രഫ. ഡേവിസ് സംസാരിച്ചത്. കുട്ടികൾക്ക് ഡിജിറ്റൽ സർട്ടിക്കറ്റുകൾ വിതരണം ചെയ്തത് മിസോറി മേയർ റോബിൻ ഏലക്കാട്ടിൽ ആണ്. കേരത്തിൽ ജനിച്ചു വളർന്ന മേയർ മലയാളത്തിൽ തന്നെ പ്രസംഗിച്ചു. ഈ രണ്ടു വിശിഷ്ടാതിഥികളും മലയാള ഭാഷയെ പരിപോഷിപ്പിക്കുന്ന ഫൊക്കാനയെ അഭിനന്ദിച്ചു.
ഡോണ്‍ ഡേവിസ്, താൻ കേരളത്തിൽ താമസിച്ച രണ്ടു വർഷക്കാലത്തേയും മലയാള ഭാഷയേയും മലയാളി സംസ്കാരത്തെയും പ്രശംസിച്ചു സംസാരിച്ചു. കുട്ടികൾക്ക് അടിസ്ഥാന മലയാളം എഴുതുവാനും വായിക്കുവാനും കഴിയും എന്ന സർട്ടിഫിക്കറ്റാണ് വിതരണം നടത്തിയത്. ഫൊക്കാനാ പ്രസിഡന്റ് ജോർജി വർഗീസ് അധ്യക്ഷത വഹിച്ചു.
ഗാന്ധി യൂണിവേഴ്സിറ്റി യുണിയൻ കൗണ്‍സിലർ കൂടിയായിടുന്ന ജെസി സെബാസ്റ്റ്യൻ എംഎ, എംഎഫിൽ, ബിഎഡഎ ടാന്പാ ആണ് സ്തുത്യർഹമായ അധ്യാപക സേവനം നടത്തിയത്. കേരളത്തിൽ വച്ച് കോളേജ് അധ്യാപികയായിരുന്നു. സഹായികളായി പ്രവർത്തിച്ച ജാനിസ് ജോബി പുല്ലത്തിൽ വെർജീനിയ, അനു ഷെറി ഫ്ളോറിഡ എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു.
പങ്കെടുത്ത കുട്ടികൾക്ക് മലയാള വാക്കുകൾ എഴുതാനുള്ള കഴിവ് മീറ്റിംഗിൽ നടത്തിയ ടെസ്റ്റിൽ കൂടി തെളിയിച്ചത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ജനറൽ സെക്രട്ടറി സജിമോൻ ആന്റണി സ്വാഗതവും ട്രഷറർ സണ്ണി മറ്റമന മലയാളം അക്കാഡമിയുടെ സംഷിക്ത രൂപരേഖയും സദസ്സിനു നല്കി. ഫൊക്കാനാ യൂത്ത് കമ്മിറ്റി ചെയർ പേഴ്സണ്‍ രേഷ്മ സുനിൽ (കാനഡ ) ആണ് മീറ്റിംഗ് നിയന്ത്രിച്ചതു. ട്രസ്റ്റീ ബോർഡ് ചെയര്മാന് ഫിലിപ്പോസ് ഫിലിപ്പ്, ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ തുടങ്ങിയവർ ആശംസ പ്രസംഗങ്ങൾ നടത്തി.
നിത്യജീവിതത്തിൽ ഫലപ്രദമായി മലയാളത്തിൽ ആശയവിനിമയം നടത്താനുള്ള ശേഷി അമേരിക്കയിൽ വളരുന്ന മലയാളി കുട്ടികൾ നേടുക എന്നതാണ് ഫൊക്കാന ഈ പഠന ക്ലാസിലുടെ ലക്ഷ്യവച്ചത് . പഠിതാക്കളിൽ അത്തരമൊരു ശേഷി നേടിക്കൊടുക്കുവാൻ അധ്യാപകരും ശ്രദ്ധിച്ചു. സംശയവും ഭയവുമില്ലാതെ മലയാള ഭാഷ ഉപയോഗിക്കാൻ ഈ കുട്ടികൾക്ക് കഴിഞ്ഞത് ഒരു അഭിമാനായി കാണുന്നതായി ഫൊക്കാനാ പ്രസിഡന്റ് ജോർജി വർഗീസ് പറഞ്ഞു.
ഏതൊരു ഭാഷയും ഒരു വൈജ്ഞാനികസംസ്കൃതിയെ പ്രതിനിധാനം ചെയ്യുന്നുണ്ട്. ഒരു ജനതയുടെ സവിശേഷമായ ചിന്തകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ഉൾക്കൊള്ളുന്നതായിരിക്കും ആ സംസ്കൃതി. മലയാള ഭാഷ പഠനത്തിലൂടെ ആ സംസ്കാരം കൈമാറുക എന്നതാണ് ഫൊക്കാന ഉദ്ദേശിക്കുന്നതെന്ന് സെക്രട്ടറി സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു .
സമൂഹത്തോടൊപ്പം ഭാഷയും, ഭാഷയോടൊപ്പം സമൂഹവും വളരുന്നു എന്നാണ് പറയുന്നത് , ഭാഷാപഠിതാക്കൾ ഭാഷയോടൊപ്പം നമ്മുടെ സംസ്കാരപഠനംകൂടിയാണ് നടത്തുന്നതെന്ന് ട്രഷറർ സണ്ണി മറ്റമന അഭിപ്രായപ്പെട്ടു.
കുട്ടികളോടൊപ്പം ക്ലാസുകളിൽ പല മാതാപിതാക്കളും പങ്കെടുത്തിരുന്നു. തങ്ങളുടെ കുട്ടികൾക്ക് മലയാളം സംസാരിക്കാനും എഴുതാനും സാധ്യമാക്കിയ ഫൊക്കാനാ നേതൃത്വത്തെയും അധ്യാപകരെയും കുട്ടികളും മാതാപിതാക്കളും അഭിനന്ദിച്ചു. ഡോ. മാത്യു വർഗീസ് ഡിട്രോയിറ്റ്, സോണി അന്പൂക്കൻ കണക്ടിക്കട്, ജോണ്സൻ തങ്കച്ചൻ വെർജീനിയ എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിച്ചു.
ഫൊക്കാനാ മലയാളം അക്കാഡമിയുടെ ഭാഗമായി ഏഷ്യനെറ്റ് ന്യൂസുമായി സഹകരിച്ചുള്ള മലയാളം- എന്റെ മലയാളം , അക്കാദമി മലയാളം ക്ലാസ്, എന്റെ മലയാളം സാഹിത്യ മാസിക, മലയാളം മിഷനുമായി സഹകരിച്ചുള്ള ക്ലാസ്സുകൾ എന്നിവയൂം ഫൊക്കാനാ നടത്തി വരുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാനാ മലയാളം ക്ലാസിൽ നൂറോളം കുട്ടികൾ പഠനം പൂർത്തിയാക്കി
11:04 PM Oct 11, 2021 | Deepika.com