മിസോറി: 1994 ൽ കൊളംബിയ കണ്‍വീനിയൻസ് സ്റ്റോറിൽ കവർച്ചാ ശ്രമത്തിനിടയിൽ മൂന്നുപേരെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഒക്ടോബർ 5 ചൊവ്വാഴ്ച വൈകിട്ട് 6.10ന് മിസോറി ജയിലിൽ നടപ്പാക്കി. 61 വയസുള്ള ഏണസ്റ്റ് ലി ജോണ്‍സന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.
മാനസിക തകരാറുള്ള പ്രതിയുടെ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പോപ് ഫ്രാൻസിസ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ, അമേരിക്കൻ നിയമനിർമാണ സഭയിലെ നിരവധി അംഗങ്ങൾ അഭ്യർഥന നടത്തിയെങ്കിലും, സംസ്ഥാന ഗവർണറോ കോടതിയോ വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കിയില്ല.
വത്തിക്കാന്റെ യുഎസ് അംബാസിഡറാണ് പോലീസിന്റെ അഭ്യർഥന കഴിഞ്ഞയാഴ്ച അധികൃതരെ അറിയിച്ചത്. പ്രതിയുടെ തലച്ചോറിൽ വളരുന്ന ട്യൂമർ ചികിത്സിക്കുന്നതിന് അഞ്ചിലൊരുഭാഗം ബ്രെയ്ൻ ടിഷ്യു നീക്കം ചെയ്തിരുന്നു.
ഫയറിംഗ് സ്വകാഡിനെ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും മാരകമായ വിഷം സിരകളിലൂടെ കടത്തിവിട്ടാണ് മരണം ഉറപ്പാക്കിയത്. വൈകിട്ട് 6.10 ന് മരണം സ്ഥിരീകരിച്ചു.
പ്രതിയുടെ കുടുംബാംഗങ്ങൾ നാളിതുവരെ ഏണസ്റ്റ് ജോണ്‍സന്റെ വധശിക്ഷ ഒഴിവാക്കുന്നതിനുവേണ്ടി പ്രവർത്തിച്ചവർക്കു പ്രത്യേകം നന്ദി രേഖപ്പെടുത്തി.
വധശിക്ഷ നടപ്പാക്കുന്നതിനെതിരെ അമേരിക്കയിൽ പ്രതിഷേധം ഉയരുന്നുവെങ്കിലും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് ഗവണ്മെന്റിന്റെ ഉറച്ച നിലപാട്.
പി.പി. ചെറിയാൻ
മൂന്നു പേരെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
10:12 PM Oct 06, 2021 | Deepika.com