ഓസ്റ്റിൻ: ടെക്സസ് അതിർത്തി പ്രദേശങ്ങളിൽ കഴിയുന്നവരുടെ ജീവനുപോലും ഭീഷിണിയുയർത്തും വിധം അനിയന്ത്രിതമായ അഭയാർഥി പ്രവാഹം തടയുന്നതിന് അടിയന്തിരമായി ഫെഡറൽ എമർജൻസി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട് പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചു.
അതിർത്തി സുരക്ഷാ സേനക്കും കുതിര പടയാളികൾക്കും നിയന്ത്രിക്കാനാവാത്തവിധം ഹെയ്ത്തി അഭയാർഥി പ്രവാഹം വൽവർഡെ കൗണ്ടിയിലുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷിണിയുയർത്തുന്നുവെന്നും കോവിഡ് ഉൾപ്പെടെയുള്ള രോഗവ്യാപനത്തിന് ഇടയാക്കുന്നുവെന്നും ബൈഡന് അയച്ച കത്തിൽ ഏബട്ട് ചൂണ്ടികാട്ടി.
ഡെൽ റിയൊ ബ്രിഡ്ജിനടിയിൽ നിന്നും 6000ത്തിൽപരം ഹെയ്ത്തി അഭയാർഥികൾ ഉൾപ്പെടെയുള്ളവരെ നീക്കം ചെയ്തതായി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി അലജാൻഡ്രൊ മേയർക്കാസ് അറിയിച്ചു. 600 ഹോം സെക്യൂരിറ്റി ജീവനക്കാരെ ഇതിനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ചൂണ്ടികാട്ടി.
ടെക്സസ് മെക്സിക്കോ അതിർത്തി പ്രശ്നം വളരെ ഗുരുതരമാണെന്ന് ബൈഡനും സമ്മതിച്ചിട്ടുണ്ട്. നിയമ വിരുദ്ധമായി പ്രവേശിക്കുന്നവരെ തിരിച്ചയ്ക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി ബൈഡൻ ഭരണകൂടം അറിയിച്ചു. അതേസമയം, ടെക്സസ് അതിർത്തിയുടെ സംരക്ഷണത്തിനായി 1.8 ബില്യണ്‍ ഡോളറിന്റെ അധിക ചിലവിനുള്ള ബിൽ ഗവർണർ ഗ്രോഗ് ഏബട്ട് അടിയന്തിരമായി ഒപ്പുവച്ചിട്ടുണ്ട്.
പി.പി. ചെറിയാൻ
ടെക്സസ് അതിർത്തിയിൽ അഭയാർഥിപ്രവാഹം; അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ടെക്സസ് ഗവർണർ
12:08 AM Sep 22, 2021 | Deepika.com