തൃപ്പൂണിത്തുറ: മോട്ടോർ സൈക്കിൾ മോഷണക്കേസിൽ 18കാരനെയും ആറു കുട്ടിക്കള്ളന്മാരെയും ഹിൽപാലസ് സിഐ വി. ഗോപകുമാറും സംഘവും പിടികൂടി. ചളിക്കവട്ടം പിസി ക്രോസ് റോഡിൽ പൂതപ്പളളിതുണ്ടിയിൽ റിസ്വാനും(18) സുഹൃത്തുക്കളുമാണ് പിടിയിലായത്. ചൂരക്കാട് വെളിയത്ത് ശ്രീരാജിന്റെ മൂന്നു ലക്ഷം രൂപ വിലവരുന്ന ഹിമാലയൻ മോട്ടോർ സൈക്കിൾ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് മോഷണം പോയതിന്റെ അന്വേഷണത്തിനിടയിലാണ് സംഘം പിടിയിലായത്.
പ്രതിയും കൂട്ടുകാരും ചേർന്ന് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ, വൈറ്റില മൊബിലിറ്റി ഹബ്ബ്, എളംകുളം മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നെല്ലാം നിരവധി മോട്ടോർ സൈക്കിൾ മോഷ്ടിച്ചതായും, ഇവയെല്ലാം തന്നെ പ്രതിയുടെയും സുഹൃത്തുക്കളുടെയും പക്കൽനിന്നു പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. കുട്ടിക്കള്ളന്മാരിൽ പലരും നിരവധി കുറ്റകൃത്യങ്ങളിൽപ്പെട്ട് ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ നേരത്തെ ഹാജരാക്കിയിട്ടുള്ളവരാണ്.
എസ്ഐമാരായ എം. പ്രദീപ്, വി.ആർ. രേഷ്മ, രാജീവ് നാഥ്, എഎസ്ഐമാരായ എം.ജി. സന്തോഷ്, ഷാജി, ബിജു ജോൺ, എസ്സിപിഒ ശ്യാം ആർ. മേനോൻ, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. 18 കാരനെ തൃപ്പൂണിത്തുറ കോടതിയിലും, പ്രായപൂർത്തിയാകാത്ത മറ്റുളളവരെ എറണാകുളം ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെയും ഹാജരാക്കി.
കുടുങ്ങിയത് 18കാരനും ആറു കുട്ടിക്കള്ളന്മാരും
12:41 AM Feb 09, 2023 | Deepika.com