കോതമംഗലം: ആൾത്താമസമില്ലാത്ത രണ്ട് വീടുകളുടെ മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് കവർച്ചാശ്രമം. വെണ്ടുവഴിയിലും വിളയാലിലുമാണ് ആൾത്താമസം ഇല്ലാത്ത വീടുകൾ കുത്തിത്തുറന്ന് കവർച്ചാശ്രമം നടന്നത്.
വടക്കേ വെണ്ടുവഴി തറമറ്റത്തിൽ ഖാദറുകുട്ടിയുടെ വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. വീടിന്റെ പുറത്ത് സൂക്ഷിച്ചിരുന്ന പിക്കാസ് കൊണ്ടാണ് പൂട്ട് പൊളിച്ചത്. മൂന്ന് അലമാരകളുടെ പൂട്ടും തകർത്തു. മേശയിലും അലമാരിയിൽ സൂക്ഷിച്ചിരുന്ന സാധനസാമഗ്രികൾ വലിച്ചുവാരിയിട്ട് പരിശോധിച്ചെങ്കിലും മോഷ്ടാവിന് വിലപ്പിടിപ്പുള്ള ഒന്നും കിട്ടിയില്ല. തെളിവ് നശിപ്പിക്കാൻ മുളകുപൊടിയും വിതറിയാണ് കള്ളൻ സ്ഥലംവിട്ടത്.
ഖാദറും ഭാര്യയും നെല്ലിക്കുഴിയിലുള്ള മകളുടെ വീട്ടിലാണ് താമസിക്കുന്നത്. പുരയിടത്തിലെ കൃഷികാര്യങ്ങൾ നോക്കാൻ ദിവസവും രാവിലെ എത്താറുണ്ട്. ഇന്നലെ രാവിലെ ഖാദർ എത്തിയപ്പോൾ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് അകത്ത് അലമാരയെല്ലാം തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ സിറ്റൗട്ടിലും ഹാളിലുമെല്ലാം മുളകുപൊടിയും വിതറിയിരുന്നു. അടുക്കളയിൽ നിന്നാണ് മുളകുപൊടി എടുത്തതെന്ന് പരിശോധനയിൽ വ്യക്തമായി.
വിളയാലിൽ അന്തിക്കാട് ജെയിംസിന്റെ (ജെയ്മി) വീടിന്റെ മുൻവശത്തെ വാതിൽ പൂട്ട് തകർത്താണ് കവർച്ചാശ്രമം. അലമാരയിൽനിന്നു സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ജെയ്മിയും കുടുംബവും ഒരു മാസം മുന്പ് പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. രണ്ട് വീടുകളിലും പോലീസ് എത്തി പരിശോധന നടത്തി.
ആൾത്താമസമില്ലാത്ത രണ്ട് വീടുകളിൽ കവർച്ചാശ്രമം
12:39 AM Feb 09, 2023 | Deepika.com