കോതമംഗലം: ജനത്തിന് ഇരുട്ടടിയായി ബജറ്റില്‍ വെള്ളക്കരം മൂന്നിരട്ടിയായി വര്‍ധിപ്പിച്ചപ്പോൾ സർക്കാർ സ്ഥാപനങ്ങൾ ജല അഥോറിറ്റിയിൽ അടയ്ക്കാനുള്ളത് ലക്ഷങ്ങൾ. വാട്ടർ അഥോറിറ്റിയുടെ കോതമംഗലം സബ് ഡിവിഷനു കീഴില്‍ കിട്ടാനുള്ള കുടിശിക രണ്ട് കോടി. ഇതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തന്നെ 60 ലക്ഷത്തോളം രൂപ നല്‍കാനുണ്ട്.
കോതമംഗലം മിനി സിവില്‍ സ്റ്റേഷന്റെ വെള്ളക്കരം കുടിശിക 10.7 ലക്ഷമാണ്. റവന്യു വകുപ്പാണ് തുക അടയ്ക്കേണ്ടത്. ചെറിയപള്ളിത്താഴത്തെ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ 10.5 ലക്ഷവുമാണ് കുടിശിക. വനം വകുപ്പിന്റെ മലയാറ്റൂര്‍ ഡിവിഷന് കീഴിലുള്ള വിവിധ റേഞ്ച് ഓഫീസുകളിലെ നാല് കണക്ഷനുകളില്‍ നിന്നായി രണ്ട് ലക്ഷത്തിലധികം രൂപ വാട്ടർ അതോറിറ്റിക്ക് ലഭിക്കേണ്ടതുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലെ നിരവധി വിദ്യാലയങ്ങളില്‍നിന്നും മറ്റ് വിവിധ ഓഫീസുകളും സ്ഥാപനങ്ങളും കുടിശിക പട്ടികയിലുണ്ട്. സര്‍ക്കാരിലേക്ക് അയച്ചിട്ടും ഫണ്ട് അനുവദിക്കാത്തതാണ് കാരണമെന്നാണ് വാട്ടർ അതോറിറ്റിക്ക് കിട്ടുന്ന മറുപടി. കോതമംഗലത്ത് ആറ് ഹോട്ടലുകള്‍ 20000 മുതല്‍ 30000 വരെ കുടിശിക നല്‍കാനുണ്ടെന്നും വാട്ടർ അഥോറിറ്റി അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ക്ക് പലതവണ നോട്ടീസ് നല്‍കിയെങ്കിലും പണം അടക്കാന്‍ കൂട്ടാക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.
ആംനസ്റ്റി അദാലത്തിലൂടെ രണ്ട് ശതമാനം പലിശ ഇളവ് നല്കി പുതുക്കി കൊടുത്തിട്ടും പലരും അത് പ്രയോജനപ്പെടുത്തിയിട്ടില്ല. ഈ സാമ്പത്തിക വര്‍ഷം കുടിശികയുള്ളവരുടെ അഞ്ഞൂറിലേറെ കണക്ഷന് വിച്ഛേദിച്ചു. മൂന്ന് മാസത്തിനിടെ 250 കണക്ഷനുകൾ റദ്ദാക്കിയതായും അധികൃതര്‍ സൂചിപ്പിച്ചു. വരും ദിവസങ്ങളില്‍ കുടിശികക്കാരുടെ കണക്ഷന് വിച്ഛേദിക്കുന്ന കര്‍ശന നടപടിയിലേക്ക് നീങ്ങുവാനാണ് ജല അതോറിറ്റിയുടെ നീക്കം.
ജല അഥോറിറ്റിക്ക് കിട്ടാനുള്ള കുടിശിക രണ്ട് കോടി
12:38 AM Feb 09, 2023 | Deepika.com