പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിലെ നീണ്ടൂരിലുള്ള ഇറച്ചിക്കടയിൽ വില്പനയ്ക്കു വച്ചിരുന്ന മുന്നൂറു കിലോയോളം പഴകിയ ബീഫ് പിടികൂടി നശിപ്പിച്ചു. ഇവിടെനിന്ന് ഇറച്ചി വാങ്ങിയ സ്ത്രീ പാചകത്തിനിടെ പുഴുവിനെ കണ്ടെത്തുകയും വിവരം ചിറ്റാറ്റുകര പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ, പഞ്ചായത്തിന്റെ നിർദേശപ്രകാരം ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പഴകിയ ഇറച്ചി കണ്ടെത്തിയത്.
ഫ്രീസറിൽ പഴകിയ ഇറച്ചിക്കു പുറമേ ആഴ്ചകളോളം പഴക്കമുള്ള കുടലും പണ്ഡവും സൂക്ഷിച്ചിരുന്നു. ഇറച്ചിക്കടയ്ക്കു സമീപം വഴിയോര കച്ചവടം നടത്തുന്നയാളുടെ പൊട്ടുവെള്ളരിയും, മറ്റും ഈ ഫ്രീസറിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്.
ഇയാൾക്ക് അധികൃതർ താക്കീതു നൽകി. പിടിച്ചെടുത്ത പഴകിയ ഇറച്ചിയും മറ്റു സാധനങ്ങളും ഫിനോയിൽ ഒഴിച്ച് ഉപയോഗശൂന്യമാക്കി.
ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസർ ഡോ സിന്ധ്യ ജോസ്, വി.ആർ. നിതീഷ്, എ.പി. നിന്റോ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, വൈസ് പ്രസിഡന്റ് പി.പി. അരൂഷ്, വി.എ. താജുദീൻ, സമീറ ഉണ്ണികൃഷ്ണൻ, ലൈബി സാജു, ഹെഡ് ക്ലർക്ക് ടി.പി. ജീൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
നീണ്ടൂരിൽ 300 കിലോ പഴകിയ ഇറച്ചി പിടികൂടി
12:38 AM Feb 09, 2023 | Deepika.com