കൊച്ചി / കുവൈറ്റ് സിറ്റി : കോവിഡിനെ തുടർന്ന് യാത്ര നിയന്ത്രണങ്ങൾ കാരണം ദീർഘകാലം നാട്ടിൽ കുടുങ്ങിക്കിടന്ന പ്രവാസികൾക്ക് ആശ്വാസം പകർന്ന് വെൽഫെയർ കേരള കുവൈറ്റ് ഒരുക്കിയ രണ്ടാമത് ചാർട്ടർ വിമാനം കുവൈറ്റിലെത്തി.
നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ 10ന് പുറപ്പെട്ട യാത്രക്കാർ റാസൽഖൈമ വഴി ഉച്ചകഴിഞ്ഞ് മൂന്നിന് കുവൈറ്റിലെത്തി.
കൊച്ചിയിൽ നിന്ന് റാസൽഖൈമയിലേക്ക് ഇൻഡിഗോ എയർലൈൻസും അവിടെ നിന്ന് കുവൈറ്റിലേക്ക് ജസീറ എയർവേയ്സുമാണ് ചാർട്ട് ചെയ്തത്.
തൊടുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രിൻസസ് ഹോളിഡേയ്സ് & ട്രാവൽസുമായി സഹകരിച്ചാണ് ചാർട്ടർ വിമാനം സജ്ജമാക്കിയത്.
കുവൈറ്റിലേക്ക് തിരിച്ചെത്താൻ പല വഴികളും തേടി നിരാശരായിരിക്കുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമായി ഈ ചാർട്ടർ വിമാനം. തങ്ങളുടെ ജീവനോപാധികൾ നിലച്ചു പോകുമോ എന്ന് ആശങ്കയിൽ കഴിഞ്ഞിരുന്ന പ്രവാസികൾക്ക് പ്രതീക്ഷയുടെ ചിറകു വിരിക്കുകയായിരുന്നു വെൽഫെയർ കേരള കുവൈറ്റ് . വിസ കാലാവധി തീരാനിരിക്കുന്നവർ ഉൾപ്പെടെ വലിയ പ്രതിസന്ധിയിലായ 150 പേരാണ് നീണ്ട കാത്തിരിപ്പിനൊടുവിൽ കുവൈറ്റിലേക്ക് തിരികെ എത്തിയത്.
ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് വിമാന കന്പനികൾക്ക് കുറഞ്ഞ ക്വോട്ടയാണ് നിശ്ചയിച്ചിട്ടുള്ളത് . അത്കൊണ്ട് തന്നെ അടിയന്തിരമായി തിരിച്ചെത്തേണ്ടവർക്ക് ടിക്കറ്റ് ലഭ്യമാകാത്ത അവസ്ഥയുണ്ട്. അവർക്കെല്ലാം വലിയ ആശ്വാസമാണ് ഈ ചാർട്ടർ വിമാനം ഒരുക്കിയതിലൂടെ ലഭിച്ചത്.
വെൽഫെയർ കേരള കുവൈറ്റ് ഒരുക്കിയ ആദ്യ ചാർട്ടർ വിമാനം സെപ്റ്റംബർ രണ്ടിന് കുവൈറ്റിലെത്തിയിരുന്നു. അടിയന്തിരമായി തിരിച്ചെത്തേണ്ട പ്രവാസികൾക്കായി തുടർന്നും ചാർട്ടർ വിമാനങ്ങൾ ഒരുക്കുമെന്ന് അന്ന് ഭാരവാഹികൾ പ്രഖ്യാപിച്ചിരുന്നു. രണ്ടാം ചാർട്ടർ വിമാന പദ്ധതിയിലൂടെ അത് യാഥാർത്യമാക്കിയിരിക്കുകയാണ് വെൽഫെയർ കേരള കുവൈറ്റ്.
പദ്ധതിക്ക് ഖലീൽ റഹ്മാൻ, സഫ് വാൻ, അൻവർ സയീദ് , ഗിരീഷ് വയനാട് , ലായിക് അഹമ്മദ് , അൻവർ ഷാജി , റഫീഖ് ബാബു , ഷഫീർ അബൂബക്കർ , ഷൗകത്ത് വളാഞ്ചേരി , ഗഫൂർ എം.കെ , വിഷ്ണു നടേശ്, റഷീദ് ഖാൻ , അഫ് താബ്, അനിയൻ കുഞ്ഞ് എന്നിവർ നേതൃത്വം നൽകി.
കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് പ്രവാസികൾക്ക് നാടണയാൻ കുവൈറ്റിൽ നിന്നും സൗജന്യ ചാർട്ടർ വിമാനം കഴിഞ്ഞ വർഷം വെൽഫെയർ കേരള കുവൈറ്റ് ഒരുക്കിയിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
വെൽഫെയർ കേരള കുവൈറ്റ് രണ്ടാമത് ചാർട്ടർ വിമാനം കുവൈറ്റിലെത്തി
09:56 PM Sep 11, 2021 | Deepika.com