തൊടുപുഴ: അയൽവാസിയായ സുഹൃത്തിനെ പരസ്ത്രീബന്ധം ആരോപിച്ചു കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജീവപര്യന്തം തടവും 20,000 രൂപ പിഴയും ശിക്ഷ.
വണ്ടന്മേട് മാലി സ്വദേശി പാൽപാണ്ടിയെയാണു തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കഠിന തടവും അനുഭവിക്കണം. മാലി സ്വദേശി രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലാണു ശിക്ഷ.
2014 ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ ഭാര്യയെക്കുറിച്ച് അനാവശ്യം പറഞ്ഞതിനെ സംബന്ധിച്ച് രാജേന്ദ്രനുമായി പാൽപാണ്ടി നേരത്തെ വഴക്കുണ്ടാക്കിയിരുന്നു. സംഭവ ദിവസം മാലിയിൽ വീണ്ടും ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് രാജേന്ദ്രനെ കുത്തുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയിൽ രാജേന്ദ്രനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് ഏലത്തോട്ടത്തിൽ ഒളിച്ച പാൽപാണ്ടിയെ വണ്ടേ·ട് പോലീസ് അറസ്റ്റ് ചെയ്തു.
സാക്ഷികൾ ഭൂരിഭാഗവും പ്രതിക്ക് അനുകൂലമായി മൊഴി നൽകിയെങ്കിലും സംഭവം കണ്ട ഏതാനും സാക്ഷികളുടെ മൊഴിയും ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടും മെഡിക്കൽ റിപ്പോർട്ടും പ്രതിക്കെതിരായി.
വണ്ടന്മേട് എസ്ഐ കെ.കെ. മണിലാൽ, കട്ടപ്പന സിഐ റെജി എം. കുന്നിപ്പറന്പൻ എന്നിവരുടെ നേതൃത്വത്തിൽ കേസ് അന്വേഷണം നടത്തിയാണു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കുര്യൻ ഹാജരായി.
അയൽവാസിയെ കൊലപ്പെടുത്തിയ പ്രതിക്കു ജീവപര്യന്തം
11:01 PM Feb 08, 2023 | Deepika.com