വരാപ്പുഴ: വരാപ്പുഴ പഞ്ചായത്തിലെ ദേവസ്വംപാടം പ്രദേശത്തെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നു പരാതി. പ്രദേശത്തെ പ്രധാന റോഡായ ദേവസ്വംപാടം- പൈപ്പ് ലൈൻ റോഡ് തകർന്നിട്ട് മാസങ്ങളായി. ഇരുചക്രവാഹന യാത്രികരും ദുരിതപ്പെട്ടാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്.
റോഡിനിരുവശവും പൊക്കാളിപ്പാടങ്ങളാണ്. വേലിയേറ്റ സമയത്ത് റോഡിലേക്ക് വെള്ളം കയറുന്ന അവസ്ഥയുമുണ്ട്. കുണ്ടും കുഴിയുമായിക്കിടക്കുന്ന റോഡിൽ വെള്ളം കയറി കാൽനടയാത്ര പോലും ദുഷ്കരമായ അവസ്ഥയിലാണിപ്പോൾ. റോഡിൽ രൂപപ്പെട്ട ആഴമുള്ള കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ ആഴമറിയാതെ ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്.
റോഡ് പുനർനിർമിക്കാൻ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 5.60 ലക്ഷം അനുവദിച്ചെങ്കിലും പഞ്ചായത്ത് അധികാരികളുടെ നിസംഗത മൂലം നിർമാണം നിലച്ചിക്കുകയാണെന്നാണ് ആരോപണം.
റോഡ് പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ദേവസ്വംപാടം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം പ്രിയ ഭരതൻ അധ്യക്ഷയായി. സിപിഎം വരാപ്പുഴ ലോക്കൽ കമ്മിറ്റി അംഗം കെ.ജെ. തോമസ്, ബ്രാഞ്ച് സെക്രട്ടറി എം.പി. വിപിൻ, പി.കെ. സത്യൻ, ബിന്ദു മനോഹരൻ എന്നിവർ പ്രസംഗിച്ചു.
തകർന്ന റോഡ് നന്നാക്കാൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധം
12:39 AM Feb 08, 2023 | Deepika.com