കൊച്ചി: ബജറ്റിലെ അധികനികുതി നിർദേശങ്ങളിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പോലീസ് തടഞ്ഞതിനെത്തുടർന്നു പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ഇവർക്കു നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്, ഷീജ പള്ളുരുത്തി, ഷാഹിദ, ജോസ്ന എന്നിവർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് വി. ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഇന്ധനവിലയിൽ അധിക നികുതിയിലൂടെ ജനങ്ങളുടെ കൈയിലെ അവസാനത്തെ ചില്ലിക്കാശ് വരെ തട്ടിയെടുക്കുകയാണ് പിണറായി സർക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൊതുജനത്തെ കൊള്ളയടിക്കാനുള്ള ബജറ്റിലെ നിർദേശങ്ങൾ പിൻവലിക്കും വരെ അതിശക്തമായ സമരങ്ങളുമായി കേരളത്തിലെ തെരുവുകളും ജയിലുകളും നിറക്കാൻ കോൺഗ്രസ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറിമാരായ എസ്. അശോകൻ, അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, യുഡിഎഫ് ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, നേതാക്കളായ എൻ. വേണുഗോപാൽ, കെ. പി. ധനപാലൻ, അജയ് തറയിൽ, കെ. ബി. മുഹമ്മദ്കുട്ടി മാസ്റ്റർ, ഉല്ലാസ് തോമസ്, മനോജ് മൂത്തേടൻ തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഗ്രസ് മാർച്ചിനു നേരെ ജലപീരങ്കി
12:36 AM Feb 08, 2023 | Deepika.com