തിരുവനന്തപുരം: ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി കേരളാദിത്യപുരം സ്വദേശി സുന്ദരേശൻ നായർക്ക് (66) ഏഴു വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നു. പിഴത്തുക ഇരയായ കുട്ടിക്കു നൽകണം.
2014 ജനുവരി രണ്ടിനു പുലർച്ചെയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അപ്പൂപ്പനു നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ സമീപത്തുള്ള പ്രതിയുടെ വീട്ടിൽ കുട്ടിയെ നിർത്തി. നാട്ടുകാർക്കൊപ്പം പ്രതിയും അപ്പൂപ്പനെ ആശുപത്രിയിൽ കൊണ്ടു പോയതിനൊപ്പം പോയിരുന്നു.
കുട്ടി പ്രതിയുടെ ഭാര്യയോടൊപ്പം കട്ടിലിൽ കിടന്നുറങ്ങവേ ആശുപത്രിയിൽ നിന്നു തിരിച്ചെത്തിയ പ്രതി കുട്ടിയുടെ അടുത്ത് കയറി കിടന്നു പീഡിപ്പിക്കുകയായിരുന്നു. കുട്ടി തടഞ്ഞെങ്കിലും പ്രതി വീണ്ടും പീഡനം തുടർന്നു. കുട്ടി പ്രതിയുടെ ഭാര്യയെ വിളിച്ചുണർത്തി മാറിക്കിടക്കണമെന്ന് ആവശ്യപ്പെട്ടതിനു ശേഷമാണ് ഇയാൾ തൊട്ടടുത്ത മുറിയിലേക്കു മാറിക്കിടന്നത്. ഭയപ്പെട്ടു പോയ കുട്ടി സംഭവം ആരോടും പറഞ്ഞില്ല.
സംഭവം നടക്കുന്പോൾ കുട്ടി മൂന്നാം ക്ലാസിലായിരുന്നു. പിന്നീട് പ്രതിയെ കാണുന്പോൾ കുട്ടിക്ക് ഭയം വർധിച്ചു. നാലാം ക്ലാസിൽ പഠിക്കുന്പോൾ പീഡനത്തെ സംബന്ധിച്ച് സ്കൂളിൽ ഒരു വീഡിയോ കണ്ടപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ടതായി മനസിലാക്കിയത്.
തുടർന്ന് സംഭവത്തെ കുറിച്ച് ഓർത്ത് കുട്ടിയുടെ മനോനില തകർന്നു. വീട്ടുകാർ ചികിത്സയ്ക്കു കൊണ്ടു പോയെങ്കിലും പ്രതിയെ ഭയന്നു കുട്ടി സംഭവം പുറത്തു പറഞ്ഞില്ല. ഒന്‍പതാം ക്ലാസിൽ പഠിക്കുന്പോൾ കുട്ടി പഠനത്തിൽ പിന്നോട്ടു പോയപ്പോൾ അധ്യാപകരും ശ്രദ്ധിച്ചു. തുടർന്ന് കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, എം. മുബീന, എസ്. ചൈതന്യ, ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി.
ഒന്‍പതുകാരിയെ പീഡിപ്പിച്ചയാൾക്ക് ഏഴു വർഷം കഠിനതടവും പിഴയും
12:16 AM Feb 08, 2023 | Deepika.com