വിഴിഞ്ഞം: റോഡു നിർമാണവും ഓട നിമാണവും എല്ലാം അശാസ്ത്രീയമെന്ന് ആരോപണം. പ്രതിഷേധവുമായി കൂടുതൽ ജനങ്ങൾ രംഗത്തിറങ്ങി. നിർമാണം അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതിനിടയിൽ കോവളം- കാരോട് ബൈപ്പാസിനെതിരെയുള്ള ജനകീയ പ്രതിഷേധം അധികൃതർക്കും തലവേദനയായി.
ബൈപ്പാസ് കടന്നുപോകുന്ന തിരുപുറം മണ്ണക്കൽ പ്രദേശവാസികൾ പാലവും സിഗ്നൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് അനിശ്ചിത കാല സമരം ആരംഭിച്ചതിനു പിന്നാലെ അശാസ്ത്രീയമായ ഓട നിർമാണത്തിനെതിരേ പരികോട്ടുകാൽ പഞ്ചായത്തിലെ തെങ്കവിളക്കാർ രംഗത്തിറങ്ങി. ഇന്നലെ നിർമാണം തടസപ്പെടുത്തിയ നാട്ടുകാർ ഇന്നു മുതൽ പന്തൽ കെട്ടിയുള്ള അനിശ്ചിതകാല സമരം തുടങ്ങുമെന്നും സൂചനയുണ്ട്.
എങ്ങുമെത്താത്ത തരത്തിൽ ഓട നിർമിച്ച അധികൃതർ ഈ മേഖലയിലെ ജനത്തെ വലച്ചിരുന്നു. കഴിഞ്ഞ പ്രാവശ്യമുണ്ടായ മഴയിൽ കുത്തി ഒഴുകിയെത്തിയ വെള്ളവും ചെളിയും നിരവധി വീട്ടുകാർക്ക് ദുരിതം വിതച്ചിരുന്നു. ഇതിനെതിരെ ഉണ്ടായ ജനകീയ പ്രതിഷേധം ഒഴിവാക്കാൻ നൽകിയ വാഗ്ദാനങ്ങൾ ഒന്നും അധികൃതർ പാലിച്ചില്ലെന്നും ബന്ധപ്പെട്ടവരെ നിരവധി തവണ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.
ഒരാഴ്ചയായി ആരംഭിച്ച തിരുപുറത്തുകാരുടെ പ്രതിഷേധ സമര സ്ഥലത്ത് ശശി തരൂർ എംപിയും സംഘവും കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്ന ഉറപ്പു നൽകിയാണ് എംപി മടങ്ങിയത്. ഇതിനിടയിലാണ് കോട്ടുകാലുകാർ പ്രതിഷേധം തുടങ്ങിയിരിക്കുന്നത്.
ബൈപ്പാസ് റോഡു മാത്രം കൃത്യമായി നിർമിച്ച ബൈപ്പാസ് അധികൃതർ, ജനത്തിന് വേണ്ടിയെന്ന പേരിലുള്ള സർവീസ് റോഡ് അശാസ്ത്രീയമാക്കിയെന്നും നടപ്പാതയില്ലാതെയും ഒരിടവും സന്ധിക്കാത്ത ഓടകളും ആവശ്യത്തിന് വീതിയില്ലാതെ ഇടുങ്ങിയ പാതകളുമാണ് നിർമിച്ചിരിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. ഇതിനെതിരെ തുടക്കത്തിലെ ആരംഭിച്ച ജനകീയ പ്രതിഷേധങ്ങൾക്ക് യാതൊരുവിലയും അധികൃതർ നൽകാത്തതും ഇപ്പോൾ തിരിച്ചടിയായി.
കോവളം- കാരോട് ബൈപ്പാസിൽ സർവീസ് റോഡില്ല, ഓടയില്ല, നടപ്പാതയില്ല...
12:16 AM Feb 08, 2023 | Deepika.com