നേമം: കരമന- കളിയിക്കാവിള പാതയിലെ ഒന്നാം ഘട്ടത്തിലുള്‍പ്പെടുന്ന നീറമണ്‍കര മുതല്‍ പ്രാവച്ചമ്പലം വരെ മീഡിയനുകളില്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കാനും മീഡിയന് സംരക്ഷണത്തിനുമായി 3.80 കോടി രൂപയ്ക്ക് ബജറ്റില്‍ ഭരണാനുമതി.
വെളിച്ചകുറവ് കാരണമായിരുന്നു ഈ പാതയിലെ അപകടങ്ങളിലധികവും ഉണ്ടായിരുന്നത്. റോഡ് വികസനത്തിന്റെ ആദ്യഘട്ടം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് വിളക്കുകള്‍ സ്ഥാപിക്കാന്‍ അനുമതിയായത്. പാതയിലെ വികസനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്ന പ്രാവച്ചമ്പലം മുതല്‍ കൊടിനട വരെ മീഡിയനില്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടും ഒന്നാം ഘട്ടത്തില്‍ സ്ഥാപിക്കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. സംസ്ഥാന ബജറ്റില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ നേമം മണ്ഡലത്തില്‍ അഞ്ചു പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. മൊത്തം 16.80 കോടി രൂപയുടെ പദ്ധതികള്‍.പാപ്പനംകോട് വിശ്വംഭരൻ റോഡ് വികസനം ഒന്നാം ഘട്ടത്തിന് മൂന്ന് കോടിയുടെയും നേമം സ്റ്റുഡിയോ റോഡ്, തൃക്കണ്ണാപുരം -പൂഴിക്കുന്ന് റോഡ്,കാരയ്ക്കാമണ്ഡപം കരുമം റോഡ് എന്നിവയുടെ അഭിവൃദ്ധിപ്പെടുത്തലിന് മൂന്ന് കോടിയുടെയും പാച്ചല്ലൂര്‍ -കോളിയൂര്‍ റോഡ് നവീകരണത്തിന് മൂന്ന് കോടിയുടെയും വിവിധ കുളങ്ങളുടെ പാര്‍ശ്വഭിത്തി നിര്‍മാണത്തിനും സംരക്ഷണത്തിനും നാല് കോടി രൂപയുടെയും അനുമതി ലഭിച്ചു.
വൈദ്യുത വിളക്ക് സ്ഥാപിക്കാൻ 3.80 കോടി രൂപയുടെ ഭരണാനുമതി
11:24 PM Feb 07, 2023 | Deepika.com