മെഡിക്കൽ കോളജ്: ആശുപത്രിയിൽ ഡോക്ടറുടെ സീൽ മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മെഡിക്കൽ കോളജ് പോലീസ് പിടികൂടി. കൊല്ലം കൊട്ടിയം സ്വദേശി സെയ്താലി, ഇരവിപുരം സ്വദേശി സനോജ് എന്നിവരാണ് പിടിയിലായത്. വ്യാജ പ്രിസ്ക്രിപ്ഷൻ ഉണ്ടാക്കി മരുന്നു വാങ്ങുന്നതിനാണ് ഇവർ സീൽ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിലെ ജനറൽ സർജറി വിഭാഗത്തിലെ ഒരു ഡോക്ടറുടെ റൂമിൽ നിന്നാണ് സീൽ മോഷ്ടിച്ചെടുത്തത്. പ്രതികൾ വ്യാജ പ്രിസ്ക്രിപ്ഷൻ ഉണ്ടാക്കുകയും മെഡിക്കൽ കോളജിന് സമീപത്തെ ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നു വാങ്ങുന്നതിന് എത്തുകയും ചെയ്തു. സംശയം തോന്നിയ മെഡിക്കൽ സ്റ്റോർ ഉടമ വിവരം പോലീസിൽ ധരിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സിഐ ഹരിലാൽ, എസ്ഐമാരായ പ്രശാന്ത്, രഞ്ജുലാൽ, എസ്സിപിഒമാരായ ബിജു, അനിൽ, സിപിഒമാരായ രാജീവ്, രതീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മനുഷ്യാവകാശ
കമ്മീഷൻ
കേസെടുത്തു
തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനം മൂലം മരിച്ചയാളുടെ മകനെ ട്രാഫിക് വാർഡന്മാർ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കഴക്കൂട്ടം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ടു സമർപ്പിക്കണമെന്നാണു കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. മരണപ്പെട്ടയാളുടെ മകൻ അഖിലിനും സുഹൃത്തിനുമാണു മർദനമേറ്റത്.
ഡോക്ടറുടെ സീൽ മോഷ്ടിച്ച കേസ്: രണ്ടുപേർ പിടിയിൽ
11:24 PM Feb 07, 2023 | Deepika.com