അബുദാബി : യുഎഇയിലെ ഐപിഎൽ മത്സരങ്ങളിൽ ആരോഗ്യ പങ്കാളിയായി മലയാളി സംരംഭകൻ ഡോ. ഷംസീർ വയലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെൽത്ത് കെയർ തിരഞ്ഞെടുക്കപ്പെട്ടു.
ഇത് തുടർച്ചയായി രണ്ടാം തവണയാണ് ടൂർണമെന്റിന് ആരോഗ്യ പരിരക്ഷയൊരുക്കാൻ വിപിഎസ് ഗ്രൂപ്പിനെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ സീസണിൽ മത്സരങ്ങൾ സുരക്ഷിതമായി പൂർത്തിയാക്കിയ അനുഭവ സമ്പത്തും വൈദഗ്ദ്യവുമായാണ് വിപിഎസ് ഹെൽത്ത്കെയർ ഇത്തവണ നിർണായക ചുമതല ഏറ്റെടുക്കുന്നത്.
മഹാമാരിക്കിടെ സുരക്ഷിതമായ ഐപിഎൽ മത്സരങ്ങൾ ഉറപ്പാക്കാൻ, വിപിഎസ് ഹെൽത്ത് കെയർ എമിറേറ്റുകളിലെ എല്ലാ ആശുപത്രികളിലും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ടൂർണമെന്റിനായി സമഗ്ര ആരോഗ്യ സേവനങ്ങൾ നൽകുന്ന ഗ്രൂപ്പ് ബയോബബ്ൾ ഉറപ്പാക്കുന്നതിനായി 30,000 പിസിആർ ടെസ്റ്റുകൾ നടത്തും. ഔദ്യോഗിക മെഡിക്കൽ പങ്കാളി എന്ന നിലയിൽ, അടിയന്തിര മെഡിക്കൽ സേവനങ്ങൾ, സ്പോർട്സ് മെഡിസിൻ സപ്പോർട്ട്, മസ്കുലോസ്കലെറ്റൽ ഇമേജിംഗ്, സ്പെഷ്യലിസ്റ്റ് ടെലികൺസൾട്ടേഷൻ, ഡോക്ടർഓൺകോൾ, ആംബുലൻസ്/എയർ ആംബുലൻസ് സപ്പോർട്ട് തുടങ്ങിയ സേവനങ്ങൾ ഗ്രൂപ്പ് നൽകും.
ഇതിനായി 100 അംഗ മൾട്ടി ഡിസിപ്ലിനറി ടീമിന് രൂപം നൽകിയിട്ടുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കുകൾ, ലാബ് ടെക്നീഷ്യൻമാർ എന്നിവരടങ്ങുന്ന രണ്ട് മെഡിക്കൽ ടീമുകളെ ഓരോ മത്സരത്തിനും നിയോഗിക്കും.
പുതുക്കിയ പ്രോട്ടോക്കോൾ പ്രകാരം കളിക്കാരും ഉദ്യോഗസ്ഥരും മൂന്ന് ദിവസത്തിലൊരിക്കൽ പരിശോധന നടത്തേണ്ടതിനാൽ, ഈ വർഷം ആകെ 30,000 ടെസ്റ്റുകളാണ് പ്രതീക്ഷിക്കുന്നത്.
ഐപിഎല്ലിനാവശ്യമായ ആരോഗ്യ സേവനങ്ങൾ നൽകാൻ ഗ്രൂപ്പ് പൂർണ സജ്ജമാണെന്ന് വിപിഎസ് ഹെൽത്ത് കെയർ ദുബായ് ആൻഡ് നോർത്തേൺ എമിറേറ്റ്സ് സിഇഒ ഡോ. ഷാജിർ ഗഫാർ പറഞ്ഞു.
പുന:ക്രമീകരിച്ച ഐപിഎൽ ടൂർണമെന്റ് സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 15 വരെ അബുദാബി, ഷാർജ, ദുബായ് എന്നിവിടങ്ങളിലായാണ് നടക്കുക. ആകെ 31 മത്സരങ്ങളാണ് നടക്കുന്നത് .
അനിൽ സി ഇടിക്കുള
ഐപിഎൽ : ആരോഗ്യപങ്കാളിയായി വീണ്ടും വിപിഎസ്
02:51 PM Sep 09, 2021 | Deepika.com