വെള്ളിയാമറ്റം: അശാസ്ത്രീയമായ താരിഫ് വിലനിർണയം മൂലം തീരാദുരിതത്തിലായ വെള്ളിയാമറ്റം പഞ്ചായത്തിലെ കർഷകരുടെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ അനന്തമായി നീളുന്പോൾ നീതി തേടി കർഷകർ ഹൈക്കോടതിയിലേക്ക്.
വെള്ളിയാമറ്റം വില്ലേജിൽ ബ്ലോക്ക് നന്പർ 27ലും 28ലും ഉൾപ്പെട്ട കർഷകരുടെ ഭൂമിക്ക് 25 ലക്ഷം മുതൽ ഒരു കോടി വരെയാണ് ഏക്കറിനു താരിഫ് വില നിശ്ചയിച്ചിരിക്കുന്നത്. ജില്ലാ കളക്ടർക്കും റവന്യുമന്ത്രിക്കും ഇതുസംബന്ധിച്ചു കർഷകരും വിവിധ സംഘടനകളും പരാതി നൽകിയെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല.
താരിഫ് വില കുറച്ചുനൽകണമെന്നാവശ്യപ്പെട്ട് കളക്ടർക്കും ആർഡിഒയ്ക്കും പരാതി നൽകിയ 140 കർഷകർക്ക് 70 ശതമാനത്തോളം വില കുറച്ചുനൽകിയതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഇതേസമയം, വില്ലേജിലെ മൊത്തം താരിഫ് വില കുറയ്ക്കാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല.
ഈ സാഹചര്യത്തിലാണു വെള്ളിയാമറ്റം ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ജിജി കളപ്പുരയിൽ, സെക്രട്ടറി മൈക്കിൾ പുരയിടം എന്നിവരുടെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിക്കുന്നത്.
വിറ്റാലും വിൽക്കാതിരുന്നാലും ദുരിതം
ആധാരം രജിസ്റ്റർ ചെയ്യുന്പോൾ വിപണിവിലയുടെ 70 ശതമാനത്തോളം മുദ്രവിലയായും രജിസ്ട്രേഷൻ ഫീസായും നൽകേണ്ടിവരുന്നത് കർഷകർക്കു കനത്തസാന്പത്തിക ബാധ്യതയാണു വരുത്തിവയ്ക്കുന്നത്. ഇതിനു പുറമെ ഭൂമി വിൽക്കുന്പോൾ കുറഞ്ഞവിലയാണ് കർഷകർക്കു ലഭിക്കുന്നത്.
നിലവിലുള്ള താരിഫ് വിലയനുസരിച്ചേ ആധാരം രജിസ്റ്റർ ചെയ്യാനാകൂ. ഇപ്രകാരം നഷ്ടം സഹിച്ചു ഭൂമി വിൽപ്പന നടത്തുന്പോൾ കർഷകർക്ക് വൻ നഷ്ടം ഉണ്ടാകുന്നു എന്നു മാത്രമല്ല വാങ്ങുന്നയാളോടു വരുമാനത്തിന്റെ സ്രോതസ് തെളിയിക്കാനും അധികൃതർ ആവശ്യപ്പെടുന്നു. ഇതുമൂലം ഭൂമിയുടെ ക്രയവിക്രയം അസാധ്യമായിരിക്കുകയാണ്.
വിദ്യാഭ്യാസം, വിവാഹം, ഭവനനിർമാണം, ഭൂരഹിതർക്കുള്ള ഭവനപദ്ധതി, ചികിത്സ, കുടുംബാംഗങ്ങൾ തമ്മിലുള്ള വസ്തു കൈമാറ്റം എന്നിവയ്ക്കായി ഭൂമി വിൽക്കാൻ കഴിയാതായതോടെ പ്രദേശവാസികൾ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
ദുരിതത്തിലായത് 5,000 കുടുംബങ്ങൾ
പഞ്ചായത്തിലെ 19,266 ആളുകളെയും 4,828 കുടുംബങ്ങളെയുമാണ് അശാസ്ത്രീയമായ താരിഫ് വില ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. സമീപ വില്ലേജുകളായ ആലക്കോട്, കുടയത്തൂർ, അറക്കുളം എന്നിവിടങ്ങളിലെ താരിഫ് വിലയുടെ പതി·ടങ്ങാണ് ഇവിടെയുള്ളത്.
വെള്ളിയാമറ്റം വില്ലേജിൽ അന്യായമായ താരിഫ് വിലയാണ് ചുമത്തിയിരിക്കുന്നതെന്നു ഉദ്യോഗസ്ഥർപോലും തുറന്നു സമ്മതിക്കുന്പോഴും നിലവിലുള്ള താരിഫ് വില റദ്ദ് ചെയ്ത് പുതിയ വില നിശ്ചയിക്കാൻ അധികൃതർ തയാറാകുന്നില്ല.
2010ലാണ് ഇവിടെ അന്യായമായ താരിഫ് വില ചുമത്തിയത്. പിന്നീട് 2020ലും താരിഫ് വില വർധിപ്പിച്ചു. അടുത്തിടെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ 20 ശതമാനം വീണ്ടും വർധിപ്പിച്ചത് ഈ വില്ലേജിലെ കർഷകർക്ക് കൂനിന്മേൽ കുരുവായി മാറിയിരിക്കുകയാണ്.
അശാസ്ത്രീയമായ താരിഫ് വില: കർഷകർ ഹൈക്കോടതിയിലേക്ക്
10:26 PM Feb 07, 2023 | Deepika.com