നെടുങ്കണ്ടം: അനങ്ങാന്‍പോലും കഴിയാതെ പൊടിമണ്ണില്‍ കിടന്നു നരകയാതന അനുഭവിക്കുകയാണു നെടുങ്കണ്ടം പരിവര്ത്തനമെട്ട് പനയ്ക്കല്‍ സണ്ണി എന്ന 62കാരന്. മലമൂത്ര വിസര്‍ജനം അടക്കം മണ്തറയില് കിടന്നാണു നടത്തുന്നത്. ധരിക്കാന്‍ ഉടുതുണി പോലുമില്ലാതെ കഴിഞ്ഞ ഒരു മാസമായി കിടന്ന കിടപ്പിലാണ് ഇയാള്‍.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ പരിവര്ത്തനമേട്ടില് കഴിഞ്ഞ 18 വര്‍ഷത്തോളമായി താമസിക്കുന്ന ഇയാള്‍ നിലവില്‍ ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു. സമീപകാലത്ത് പ്രഷര്‍ കൂടിയതിനെത്തുടര്‍ന്നു ശരിരം തളര്‍ന്നു. ഇതോടെ ആരെങ്കിലും എഴുന്നേല്‍പ്പിച്ചാൽ മാത്രം ഇരിക്കുന്ന സ്ഥിതിയിലായി. എന്നാലും പെട്ടെന്നുതന്നെ വിറച്ചു നിലത്തേക്ക് വീഴും.
സമീപവാസി താമസിക്കാനായി നിര്‍മിച്ച ഷെഡിലാണ് സണ്ണി ഒറ്റയ്ക്കു കഴിയുന്നത്. കൈയും കാലും തളര്‍ന്നതോടെയാണ് സണ്ണിയെ ഈ ഷെഡിലേക്കു മാറ്റിയത്.
വാര്‍ഡില്‍ വിവരശേഖരണത്തിനെത്തിയ ആരോഗ്യപ്രവര്‍ത്തക ദീപ നായരാണ് സണ്ണിയുടെ ദുരവസ്ഥ കണ്ടെത്തിയത്. വിശദമായ റിപ്പോര്‍ട്ട് തയാറാക്കി ആരോഗ്യവകുപ്പിനു ദീപ കൈമാറി. പ്രാഥമിക പരിശോധനയില്‍ സണ്ണി ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് നേരിടുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.
സണ്ണിക്ക് ഭക്ഷണം എത്തിച്ചുനല്‍കുന്നത് മക്കളാണ്. എന്നാല്‍, സണ്ണിയെ നോക്കാന്‍ ഇവര്‍ തയാറാകുന്നില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളുമായി സംസാരിച്ചെങ്കിലും സണ്ണിയെ പരിപാലിക്കാനും ചികിത്സ നല്‍കാനും തയാറാകുന്നില്ല.
പരിവര്ത്തനമേടിലെ ചെങ്കുത്തായ പാറയിടുക്കിനോടു ചേര്‍ന്നാണ് സണ്ണി താമസിക്കുന്ന ഷെഡ്. ഇവിടെനിന്നു സണ്ണിയെ മാറ്റുന്നതിനും ബുദ്ധിമുട്ടുണ്ട്.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന സണ്ണിക്ക് ചികിത്സ നല്‍കാനും പരിപാലിക്കുന്നതിന് സൗകര്യം ഒരുക്കാനും അടിയന്തര നടപടി ആവശ്യപ്പെട്ട് പട്ടംകോളനി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ. പ്രശാന്ത് സാമുഹികനീതി വകുപ്പിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഇത് ഒരു മനുഷ്യനാണ്
10:26 PM Feb 07, 2023 | Deepika.com