പെരുമ്പാവൂര്‍: ഫ്രഞ്ച്കാരി എറികാ സ്കെമിറ്റ് മലയാറ്റൂർ ഇല്ലിത്തോട് സ്വദേശി ഷെൽജോയെ പരിചയപ്പെടുന്നത് യുകെയിൽവച്ച്; ആ പരിചയം എറികാ സ്കെമിറ്റിനെ വർഷങ്ങൾക്കിപ്പുറം കേരളത്തിലെത്തിച്ചു. ഷെൽജോയുടെ നാടും ബന്ധുവീടുകളും ചുറ്റിക്കറങ്ങിയ അവർ മനസിൽ ഉറപ്പിച്ചു, കേരളത്തിന്റെ മരുമകളാകണം. ഫ്രാൻസിലേക്കു മടങ്ങുംമുന്പ് ഷെൽജോയുടെ മാതാപിതാക്കളായ ജോസിനേയും ഷേര്‍ളിയേയും ആഗ്രഹം അറിയിച്ചു. അങ്ങനെ ഷെൽജോ പുല്ലന് (32) എറികാ സ്കെമിറ്റ് ജീവിതസഖിയായി. നേരത്തെ ഫ്രാൻസിലെ വധുവിന്റെ ഇടവകപ്പള്ളിയിൽ വിവാഹം കഴിച്ച ഇവർ ഞായറാഴ്ച ഇല്ലിത്തോട്ടെ ഷെൽജോയുടെ വീട്ടിലും വിവാഹ ചടങ്ങുകൾ നടത്തി.
പതിമൂന്ന് വര്‍ഷം മുമ്പ് യുകെയില്‍ വിദ്യാഭ്യാസത്തിന് പോയി പഠനം പൂര്‍ത്തിയാക്കിയ ഷെൽജോ എട്ടു വര്‍ഷമായി യുകെയിലെ അബ്ക്രോമിബു കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി നോക്കുകയാണ്. ഫ്രാന്‍സിലെ സ്റ്റെഫ്-കാതി ദമ്പതികളുടെ ഏകമകളായ എറികാ സ്കെമിറ്റ് യുകെയിൽതന്നെയുള്ള ഇലക്ട്രോണിക് കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവും. ഇതിനിടെ ഇരുവരും തമ്മിൽ പരിചയത്തിലാവുകയും കഴിഞ്ഞ ജൂലൈയില്‍ ഷെല്ജോയോട് എറികാ സ്കെമിറ്റ് കേരളം കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയുമായിരുന്നു.അതനുസരിച്ച് രണ്ടുപേരും ഓഗസ്റ്റിൽ കേരളത്തില്‍ എത്തി. രണ്ടാഴ്ചത്തെ സന്ദര്‍ശനവേളയില്‍ പെരിയാര്‍, മഹാഗണിത്തോട്ടം, പ്ലാന്റേഷനിലെ എണ്ണപ്പനത്തോട്ടം, തുന്പൂര്‍മുഴി, അതിരപ്പിള്ളി വെള്ളച്ചാട്ടം, കപ്രിക്കാട് എന്നിവിടങ്ങളും ഷെൽജോയുടെ ബന്ധുവീടുകളുള്ള മലയാറ്റൂര്‍, മറ്റൂര്‍, ചേരാനല്ലൂര്‍, കാലടി തുടങ്ങിയ പ്രദേശങ്ങളും സന്ദര്‍ശിച്ച് കേരളത്തിലെ ജീവിതസാഹചര്യങ്ങൾ എറികാ സ്കെമിറ്റ് മനസിലാക്കി. കൃഷിയിടങ്ങളും ക്ഷേത്രങ്ങളും പള്ളികളുമൊക്കെ അവർക്ക് കേരളത്തെ പ്രിയപ്പെട്ടതാക്കി.
ഫ്രാന്‍സിലെ ഇടവകദേവാലയത്തില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹം നടത്തി. കഴിഞ്ഞദിവസം ഇല്ലിത്തോടെ വസതിയില്‍ ബന്ധുക്കളെയും നാട്ടുകാരെയും പങ്കെടുപ്പിച്ചു നാട്ടിലും വിവാഹച്ചടങ്ങുകൾ നടത്തി. ഫ്രാന്‍സില്‍ നിന്ന് എറികാ സ്കെമിറ്റിന്റെ അടുത്ത ബന്ധുക്കളായ പത്തോളം പേരും ഇല്ലിത്തോട്ടെ വിവാഹചടങ്ങിൽ പങ്കെടുത്തു.
ഇല്ലിത്തോടുകാരന് ഫ്രഞ്ചുകാരി വധു
11:53 PM Feb 06, 2023 | Deepika.com