കാലടി: റോഡ് പുറമ്പോക്ക് ഒഴിപ്പിക്കുന്നതിനുള്ള കോടതി ഉത്തരവ് നടപ്പിലാക്കിയില്ലെന്ന കോടതി അലക്ഷ്യക്കേസിനെത്തുടർന്ന് ജില്ലാ ലീഗൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കാലടി-മലയാറ്റൂർ റോഡിൽ പരിശോധനയ്ക്കെത്തി.
കാലടി-മലയാറ്റൂര്‍ റോഡിലെ പുറമ്പോക്ക് ഒഴിപ്പിക്കുന്നതിന് 2019ല്‍ കോടതി നല്കിയ ഉത്തരവ് പ്രകാരം പുറമ്പോക്ക് ഒഴിപ്പിക്കല്‍ പൂര്‍ത്തീകരിച്ചിട്ടില്ലെന്നും അളവ് എട്ടര കിലോമീറ്ററാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും കോടതി വിധിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കിയിട്ടില്ലെന്നും കാട്ടി ജില്ലാ കളക്ടര്‍ക്കെതിരേ പൊതുപ്രവർത്തകൻ ടി.ഡി. സ്റ്റീഫൻ കോടതിയലക്ഷ്യക്കേസ് നല്‍കിയിരുന്നു. ഈ കേസില്‍ 2023 ജനുവരി 18ന് പുറപ്പെടുവിച്ച വിധിയുടെ ഉത്തരവിലാണ്എറണാകുളം ജില്ലാ ലീഗല്‍ മജിസ്ട്രേട്രേറ്റ് എൻ. രഞ്ജിത് കൃഷ്ണൻ, ആലുവ എല്‍ആര്‍ തഹസില്‍ദാര്‍, സര്‍വേയര്‍, മലയാറ്റൂര്‍ വില്ലേജ് ഓഫീസര്‍, കാലടി സിഐ അനൂപ്, അഡ്വ. സജന ടി. ഉമ്മര്‍ എന്നിവരടങ്ങുന്ന സംഘം പരിശോധന നടത്തിയത്.
കാലടി-മലയാറ്റൂര്‍ റോഡിലെ പല സ്ഥലത്തും ഇരുപതും ഇരുപത്തി അഞ്ചും മീറ്റര്‍ വീതി കാണുന്നുണ്ട്. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഏഴ് മീറ്ററായി ചുരുങ്ങിയിട്ടുണ്ട്. അളവ് നടന്നിട്ടുള്ള പല ഭാഗങ്ങളും പഴയ സര്‍വേപ്രകാരം വീണ്ടും അളക്കമെന്നാവശ്യപ്പെട്ടിട്ടുണ്ട്.
കാലടിയില്‍ പല ഭാഗത്തും പുറമ്പോക്ക് പൊളിച്ച ഭാഗങ്ങള്‍ വീണ്ടും കൈയേറിയിട്ടുള്ളതും കെട്ടിടം അകലം പാലിക്കാതെ പണിതിട്ടുള്ളതും കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കാലടിയില്‍ പുറമ്പോക്ക് ഒഴിപ്പിച്ചതില്‍ ഭൂരിഭാഗവും സാധാരണക്കാരുടേതാണ്. ഉന്നതന്മാരുടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നില്ലെന്ന് പരാതിയുള്ളത്.
ഇനിയും കാലടി ടൗണിലും മലയാറ്റൂര്‍ പള്ളി മുതല്‍ കുരിശുമുടി അടിവാരം അളവ് പൂര്‍ത്തീകരിച്ചിട്ടില്ലെന്നും ശ്രദ്ധയില്‍പ്പെടുത്തി. ഇത്തരം കാര്യങ്ങള്‍ കോടതിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് മജിസ്ട്രേറ്റ് പരാതിക്കാരെ അറിയിച്ചു. പതിനഞ്ച് വര്‍ഷമായുള്ള പോരാട്ടത്തിന് പരിഹാരം കാണുംവരെ ഈ നടപടികള്‍ തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ നെല്സന് മാടവന, അഖില്‍കുമാര്‍, സാജു തറനിലം, മനോജ് നാല്പാടന്, ഡെന്നിസ് കെ. പോള്‍ എന്നിവർ അറിയിച്ചു.
ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കെത്തി
11:51 PM Feb 06, 2023 | Deepika.com