കൊച്ചി: വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുമ്പാകെ ഹാജരാക്കിയ കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. വൈദ്യ പരിശോധനയ്ക്കുശേഷമാണ് കളമശേരിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. കുട്ടിയെ നിയമവിരുദ്ധമായി ഏറ്റെടുത്ത ദമ്പതികളുടെ ബന്ധുക്കളാണ് ഇന്നലെ രാവിലെ കുട്ടിയെ സിഡബ്ല്യുസിക്കു മുന്നില്‍ ഹാജരാക്കിയത്.
കുട്ടിയുടെ യഥാർഥ മാതാപിതാക്കള്‍ വന്നില്ലെങ്കില്‍ കുട്ടിയെ ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കി ദത്ത് നടപടികളിലേക്ക് കടക്കുമെന്നു സിഡബ്ല്യുസി ചെയര്മാന് കെ.കെ. ഷാജു പറഞ്ഞു. യഥാര്‍ഥ മാതാപിതാക്കള്‍ക്ക് കുട്ടിയെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ അത് രേഖാമൂലം അറിയിക്കണം. തുടര്‍ന്നാകും ദത്ത് നടപടികള്‍.
യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താന്‍ പത്രപരസ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ കുട്ടിയെ ഹാജരാക്കിയവരുടെ മൊഴി കളമശേരി പോലീസ് രേഖപ്പെടുത്തി.
കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ ഇവരുടെ മൊഴിയും രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.
അനില്‍കുമാറിനെയും
രഹനയേയും പ്രതികളാക്കി
പുതിയ കേസ്
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കളമശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ പരാതിയില്‍ അനില്‍കുമാറിനെയും രഹനയേയും പ്രതികളാക്കി പോലീസ് പുതിയ കേസ് എടുത്തു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തിനു പിന്നാലെ സസ്പെന്‍ഷനിലായ അനില്‍കുമാര്‍ ഒളിവില്‍ തുടരുകയാണ്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. അതിനിടെ കുട്ടി ജനിച്ചത് കളമശേരി മെഡിക്കല്‍ കോളജില്‍ തന്നെയെന്നു വ്യക്തമായതിന് പിന്നാലെ കുഞ്ഞിന്റെ യഥാര്‍ഥ ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ മാതാപിതാക്കളുടേ മേല്‍വിലാസം തെറ്റാണെന്ന് കളമശേരി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2022 ഓഗസ്റ്റ് 27നാണ് കുട്ടി ജനിച്ചത്. സെപ്റ്റംബര്‍ ആറിനാണ് കളമശേരി നഗരസഭ ജനനം രജിസ്റ്റര്‍ ചെയ്തത്. എറണാകുളം ജില്ലയിലുള്ള ദമ്പതികളാണ് കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കളെന്നാണ് വിവരം.
തെളിവെടുപ്പ് പൂര്‍ത്തിയായി;
റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം
കൊച്ചി: വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് രൂപീകരിച്ച മൂന്നംഗ സമിതി തെളിവെടുപ്പ് പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കും. ഡോ. വി.വി. ഉണ്ണികൃഷ്ണന്, ഡോ. സി. രവീന്ദ്രന്, ടി.ടി. ബെന്നി എന്നിവരുള്‍പ്പെട്ട സംഘം ഇന്നലെ മെഡിക്കല്‍ കോളജിലെത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികള്‍ക്ക് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്കിയതും ഡോക്ടറുടെ വ്യാജ ഒപ്പിട്ടതും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ.അനില്‍കുമാറാണെന്ന് കണ്ടെത്തിയിരുന്നു. സര്‍ട്ടിഫിക്കറ്റ് അനുവദിച്ച കളമശേരി നഗരസഭാ ജീവനക്കാരിക്കും വീഴ്ച പറ്റിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
അന്വേഷണത്തിന് പ്രത്യേക സംഘം
കൊച്ചി: വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. തൃക്കാക്കര എസിപി പി.വി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. നിലവില്‍ കളമശേരി പോലീസാണ് കേസ് അന്വേഷിച്ചുവന്നത്.
രഹ്നയുടെ നിയമനത്തിന്
നഗരസഭാ കൗൺസിലിന്റെ
അംഗീകാരമില്ലെന്ന്
കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജിൽ കിയോസ്ക് എക്സിക്യൂട്ടീവായി രഹ്നയുടെ നിയമനകാര്യം നഗരസഭ കൗൺസിൽ യോഗത്തിൽ അജണ്ടയായിട്ടില്ലെന്നും അംഗീകാരമില്ലെന്നും പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി. കിയോസ്ക് എക്സിക്യൂട്ടീവിനെ നിയമിക്കണമെന്ന് നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചെങ്കിലും തുടർന്ന് നടന്ന ഇന്റർവ്യൂ, നിയമനം തുടങ്ങിയ കാര്യങ്ങളൊന്നും കൗൺസിലിനെ അറിയിച്ച് അംഗീകാരം വാങ്ങിയിട്ടില്ല.
ട്രഷറീസ് ഡയറക്ടറേറ്റിന്റെ അന്വേഷണവും
കളമശേരി: വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ പ്രതിയായ അനിൽകുമാർ ട്രഷറിയിൽ അടയ്ക്കേണ്ട പണം തിരിമറി നടത്തി വ്യാജ ട്രഷറി രസീത് മെഡിക്കൽ കോളജിൽ ഹാജരാക്കിയതിനെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന ട്രഷറീസ് ഡയറക്ടറേറ്റിന്റെ നിർദേശം അനുസരിച്ച് ജില്ലാ ട്രഷറി ഓഫീസർ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജിൽ തിങ്കളാഴ്ച എത്തി രേഖകൾ ശേഖരിച്ചു.
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ് ; കുട്ടി ശിശുസംരക്ഷണ കേന്ദ്രത്തിൽ
11:51 PM Feb 06, 2023 | Deepika.com